വയനാടിന് താങ്ങായി മുസ്ലിം ലീഗ്; പുനരധിവാസ പദ്ധതിയിലെ ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

Jaihind News Bureau
Monday, April 27, 2026

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ദുരന്തബാധിതരുടെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ മാസമാണ് ഈ വീടുകളുടെ പട്ടയവും താക്കോലും ഉടമകള്‍ക്ക് കൈമാറിയത്. എട്ട് സെന്റ് ഭൂമിയില്‍ മൂന്ന് കിടപ്പുമുറികളോട് കൂടി, 1060 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഓരോ വീടും നിര്‍മ്മിച്ചിരിക്കുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി എല്ലാ ആധുനിക സൗകര്യങ്ങളും വീടുകളില്‍ ഒരുക്കിയിട്ടുണ്ട്.

ദുരന്തബാധിതര്‍ക്കായി ആകെ 105 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ 51 വീടുകളാണ് ഇപ്പോള്‍ താമസത്തിന് സജ്ജമായിരിക്കുന്നത്. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും, മെയ് മാസത്തോടെ അവ കൂടി പൂര്‍ത്തിയാക്കി കൈമാറുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.