ബി.ജെ.പി തകര്‍ന്നടിയും; സര്‍വ്വേഫലങ്ങളില്‍ നടുങ്ങി മോദിയും അമിത്ഷായും ബി.ജെ.പി കേന്ദ്രനേതൃത്വവും

Jaihind Webdesk
Friday, January 25, 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്ന് സര്‍വേ ഫലങ്ങള്‍. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് എ.ബി.പി ന്യൂസ് സീവോട്ടര്‍ സര്‍വേ ഫലം പറയുന്നു. സര്‍വേപ്രകാരം ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ ബി.എസ്.പി എസ്.പി സഖ്യം 51 സീറ്റുകള്‍ നേടും. അതേസമയം ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കൂടി കേവലം 25 സീറ്റുകള്‍ മാത്രമേ നേടാനാകൂവെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. നേരത്തെ ഇന്ത്യാ ടുഡേ-കാര്‍വി സര്‍വേയും ബി.ജെ.പിയുടെ തകര്‍ച്ച പ്രവചിച്ചിരുന്നു.

ഇതോടെ പ്രധാനമന്ത്രി നേരന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പി കേന്ദ്രനേതൃത്വും അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയിരിക്കുകയാണ്. ബി.ജെ.പി സ്വന്തം ചാനലായ റിപ്പബ്ലിക് ടി.വി നടത്തിയ സര്‍വ്വേയാണ് ബി.ജെ.പിയുടെയും മോദിയുടെയും തകര്‍ച്ച പ്രവചിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പെ ഇപ്പോള്‍ നടത്തിയ എല്ലാ ചാനലുകളും ഏജന്‍സികളും നടത്തിയ സര്‍വ്വേയിലും ബി.ജെ.പിയുടെയും മോദിയുടെയും വിജയം നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ ചാനലുകള്‍ സര്‍വ്വേകളുടെ വിശ്വാസ്യതയാണ് ബി.ജെ.പി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. എന്നാല്‍ സര്‍വ്വേഫലം പുറത്തുവന്നതിന് ശേഷമാണ് പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. കോണ്‍ഗ്രസിന്റെ മുന്‍കൂട്ടികണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കം പ്രത്യേകിച്ചും യു.പിയിലും ഇന്ത്യയിലെ മൊത്തത്തിലും ചലനം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും.

വോട്ട് ഷെയറിന്റെ കാര്യത്തില്‍ എസ്.പി ബി.എസ്.പി സഖ്യം 43 ശതമാനവും എന്‍.ഡി.എ 42 ശതമാനവും നേടും. പഞ്ചാബില്‍ ആകെയുള്ള 13ല്‍ 12 സീറ്റുകളും യു.പി.എ നേടും. മഹാരാഷ്ട്രയില്‍ 48ല്‍ 28 സീറ്റുകളും യു.പി.എ സ്വന്തമാക്കും. അതേസമയം തമിഴ്‌നാട്ടിലെ 39 സീറ്റുകളും യു.പി.എ തൂത്തുവാരുമെന്നും സര്‍വെ പറയുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും. ബിഹാറില്‍ നരേന്ദ്ര മോദി നിതീഷ് കുമാര്‍ സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഇന്ത്യാ ടുഡേ കാര്‍വി സര്‍വേയും കണ്ടെത്തിയിരുന്നു. ആകെയുള്ള 80 സീറ്റുകളില്‍ 58 ഉം എസ്.പി-ബി.എസ്.പി സഖ്യം നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ സര്‍വേ ഫലം. ബി.ജെ.പി സഖ്യത്തിന് 18 സീറ്റുകള്‍ മാത്രമാണ് സര്‍വേ വിലയിരുത്തിയത്. അതേസമയം വിശാലസഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ബി.ജെ.പി വെറും അഞ്ച് സീറ്റുകളിലൊതുങ്ങുമെന്നും ഇന്ത്യാ ടുഡേ സര്‍വേ വ്യക്തമാക്കുന്നു.
ഏറ്റവും രസകരമായ ഒരു വസ്തുത ബംഗാളില്‍ നിന്നും തൃപുരയില്‍ നിന്നും സി.പി.എമ്മിന് സീറ്റൊന്നും ലഭിക്കില്ല എന്നാണ് സര്‍വ്വേയുടെ പ്രവചനം. ഇത് സി.പി.എം കേന്ദ്രനേതൃത്വത്തെയും വിഷമവൃത്തത്തിലാക്കുന്നുണ്ട്. എന്തായാലും ഓരോ ദിവസത്തെ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് മോദിക്കും അമിത് ഷായ്ക്കും ബി.ജെ.പി നേതൃത്വത്തിനുമാണ്.