കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; ഏറ്റവും കുറവ് സെപ്തംബറില്‍

Jaihind News Bureau
Sunday, November 3, 2019

കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരിൽ ഗണ്യമായ കുറവ്. ആഭ്യന്തര യാത്രക്കാരുടെയും, അന്താരാഷ്ട്ര യാത്രക്കാരുടെയും എണ്ണത്തിൽ ഗണ്യമായവകുറവാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബർ മാസത്തിലാണ്  യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

പ്രവർത്തമാരംഭിച്ചിട്ട് ഒരു വർഷം തികയുന്നതിനു മുൻപെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബർ മാസത്തിലാണ്  യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 12,334ഉം, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 7,557 യാത്രക്കാരുടെയുമാണ് കുറവുണ്ടായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് ആരംഭിച്ച ശേഷം ആദ്യമായാണ്  യാത്രക്കാരുടെ എണ്ണം കുറയുന്നത്. ജനുവരി മുതല്‍ തുടര്‍ച്ചയായി 8 മാസം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരുന്നു.

ഇന്‍ഡിഗോ കുവൈത്ത്, ദോഹ സര്‍വ്വീസുകൾ നിർത്തിയത്  യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമായി. വിവിധ വിമാന കമ്പനികൾ ആഭ്യന്തര സര്‍വ്വീസ് കുറച്ചതും യാത്രക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായി. 796 ആഭ്യന്തര സര്‍വ്വീസുകളാണു നേരത്തെ ഉണ്ടായിരുന്നത്. വിന്‍റര്‍ സമയക്രമത്തിൽ  ഗോഎയര്‍ മുബൈയിലേക്കുണ്ടായിരുന്ന അധിക സര്‍വ്വീസ് അവസാനിപ്പിച്ചിരുന്നു. ഇതോടൊപ്പം  ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വ്വീസും ഗോഎയര്‍ നിര്‍ത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത് വിമാനത്താവളത്തിലെ ടാക്സി സർവ്വീസിനെയും, ബാധിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ ആരംഭിച്ച കഫ്റ്റീരിയകളും നഷ്ടത്തിലാണ്. കാർഗോ സർവ്വീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ വരുമാനം വർധിക്കുമെന്നാണ് വിമാനത്താവള കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിൽ പിടിമുറുക്കിയ  സാമ്പത്തിക മാന്ദ്യം സമസ്ത മേഖലകളിലും ബാധിച്ചതാണ് വിമാനയാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ഈ രംഗത്തെ വിദഗ്ധർ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലേക്കുള്ള യാത്ര വെട്ടിക്കുറച്ചതും വ്യോമയാന മേഖലയ്ക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നത്.