“വൈദ്യുതി നിയന്ത്രണം സർക്കാരിന്റെ അഴിമതിയുടെ ഫലം; യുഡിഎഫ് അധികാരത്തിലെത്തിയാൽ കടുത്ത നടപടി”: കെ.സി. വേണുഗോപാൽ

Jaihind News Bureau
Wednesday, April 29, 2026

സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിണറായി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമുണ്ടായ ഇരുട്ടടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കിയിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. വൈദ്യുതി വകുപ്പിലെ ഈ അഴിമതിക്കെതിരെ യുഡിഎഫ് അധികാരത്തിലെത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുണിറ്റിന് നാലു രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറാണ് പിണറായി സർക്കാർ റദ്ദാക്കിയത്. ബോർഡിന് ഭീമമായ നഷ്ടം വരുത്തിക്കൊണ്ട് പുതിയ പർച്ചേസ് നടത്തുന്നത് അഴിമതിപ്പണം ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് പകൽപോലെ വ്യക്തമാണ്. എന്ത് സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ലാഭകരമായ ഈ കരാർ റദ്ദാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.

 കറന്റ് ബില്ലിനെപ്പോലും മുൻപ് രാഷ്ട്രീയവൽക്കരിച്ചവരാണ് കൊടും ചൂടിൽ പൊറുതിമുട്ടുന്ന ജനതയെ ഇപ്പോൾ വെല്ലുവിളിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിനാലും തങ്ങൾ ഇനി അധികാരത്തിൽ വരില്ലെന്ന ബോധ്യമുള്ളതിനാലുമാണ് ഇത്തരത്തിൽ വൈദ്യുതി നിയന്ത്രണവുമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഒരു മണിക്കൂർ പോലും വൈദ്യുതി നിയന്ത്രിക്കാൻ പിണറായി തയ്യാറായാലും അതിൽ അത്ഭുതമില്ലെന്നും വേണുഗോപാൽ പരിഹസിച്ചു.