
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്ഥാനിൽ പാചകവാതക ദൗർലഭ്യം ജനങ്ങളെ എത്തിച്ചിരിക്കുന്നത് അതീവ അപകടകരമായ സാഹചര്യത്തിലേക്ക്. ഗ്യാസ് സിലിണ്ടറുകൾക്ക് തീപിടിച്ച വിലയായതോടെ കറാച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ പ്ലാസ്റ്റിക് ബലൂണുകളിൽ വാതകം നിറച്ച് സൂക്ഷിക്കുന്ന രീതി വ്യാപകമാകുന്നു. സുരക്ഷാ വിദഗ്ധർ ‘മൊബൈൽ ബോംബുകൾ’ എന്ന് വിശേഷിപ്പിക്കുന്ന ഈ രീതി വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്.
കറാച്ചിയിലെ ഒറാംഗി നഗരം, മൊമിനാബാദ് തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളിലാണ് ഇത്തരം ബലൂണുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. പാചകവാതകം ശേഖരിക്കാനായി പ്രത്യേകമായി ഡിസൈൻ ചെയ്ത ബലൂണുകൾ പ്രാദേശിക വിപണിയിൽ 1000 മുതൽ 1500 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ഗ്യാസ് പൈപ്പ് ലൈനുകളിൽ നിന്ന് ഈ ബലൂണുകളിലേക്ക് വാതകം നിറച്ച ശേഷം സ്ലോ കംപ്രസ്സറുകൾ ഉപയോഗിച്ചാണ് അടുപ്പുകളിലേക്ക് എത്തിക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് നിറയ്ക്കാവുന്ന ബലൂണുകൾ ഉപയോഗിച്ച് ആഴ്ചകളോളം പാചകം ചെയ്യാമെന്നതാണ് ദരിദ്രരായ ജനങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ബലൂണുകളിൽ വാതകം സൂക്ഷിക്കുന്നത് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അപകടമാണെന്ന് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ചെറിയ രീതിയിലുള്ള ഘർഷണം, തീപ്പൊരി, അല്ലെങ്കിൽ അമിതമായ ചൂട് എന്നിവയേറ്റാൽ ബലൂണുകൾ സെക്കൻഡുകൾക്കുള്ളിൽ പൊട്ടിത്തെറിക്കും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ ഇത്തരം ബലൂണുകൾ സൂക്ഷിക്കുന്നത് വലിയ ജീവഹാനിക്ക് ഇടയാക്കും. പലയിടങ്ങളിലും കുട്ടികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന മുറികളിലാണ് ഈ ‘മരണക്കെണികൾ’ സൂക്ഷിച്ചിരിക്കുന്നത്.