Logo
Fri, Jun 19, 2026 • 11:20 AM
LIVE TV
Watch

No business videos available

No Middle East videos available

വിസ്മയ ബജറ്റുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍; 'പുതുയുഗ കേരളം' ലക്ഷ്യമെന്ന് മുഖ്യമന്ത്രി; ബജറ്റ് അവതരണം തുടങ്ങി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 19, 2026
1 min read
SHARE:
SAVE: Login to save

വിസ്മയ ബജറ്റുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍; 'പുതുയുഗ കേരളം' ലക്ഷ്യമെന്ന് മുഖ്യമന്ത്രി; ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ, യുഡിഎഫ് സർക്കാരിന്റെ 2026-2027 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചുതുടങ്ങി. കഴിഞ്ഞ ഭരണകൂടം വരുത്തിവെച്ച കടുത്ത സാമ്പത്തിക ബാധ്യതകൾ വ്യക്തമാക്കുന്ന 'ധവളപത്രം' സഭയ്ക്ക് മുന്നിൽ വെച്ചുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ടത്. നാടിന്റെ വികസനത്തിനായി ജനങ്ങൾ നൽകിയ വ്യക്തമായ മാൻഡേറ്റ് (ജനവിധി) ചൂണ്ടിക്കാണിച്ച അദ്ദേഹം, തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ഒരു 'പുതുയുഗ കേരളം' സൃഷ്ടിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു.

മുൻ സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം സംസ്ഥാനം ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത വൻ വെല്ലുവിളികളാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ തനത് വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഭരണകാലത്ത് കൊട്ടിഘോഷിച്ച് നടപ്പാക്കിയ കിഫ്ബി പദ്ധതികൾ ഇന്ന് സംസ്ഥാനത്തിന് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. കിഫ്ബി വരുത്തിവെച്ച ഈ കടുത്ത സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ച് വിശദമായി പഠിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി ഇതിനകം തന്നെ ഒരു പ്രത്യേക വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചതായും വി.ഡി. സതീശൻ വ്യക്തമാക്കി.

യഥാർത്ഥ്യബോധത്തോടെയുള്ള സാമ്പത്തിക ആസൂത്രണമാണ് പുതിയ ബജറ്റിന്റെ സവിശേഷത. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര വിഹിതത്തെക്കുറിച്ച് തെറ്റായ കണക്കുകളായിരുന്നു കാണിച്ചിരുന്നത്. യഥാർത്ഥത്തിൽ മുൻപ് കണക്കാക്കിയതിനേക്കാൾ 20,500 കോടി രൂപയുടെ കുറവാണ് കേന്ദ്ര വിഹിതത്തിൽ ഉണ്ടാകുക. ഈ സാഹചര്യത്തിൽ വാർഷിക പദ്ധതി അടങ്കൽ 35,000 കോടി രൂപയായി ആനുപാതികമായി പുനഃക്രമീകരിക്കാൻ സർക്കാർ നിർബന്ധിതരായി. ധനപ്രതിസന്ധിയുടെ പേരിൽ വികസനം മുരടിപ്പിക്കില്ലെന്നും പ്രായോഗികമായ വഴികളിലൂടെ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും ബജറ്റ് അടിവരയിടുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ജനക്ഷേമ ബജറ്റാണ് യുഡിഎഫ് സർക്കാർ കാഴ്ചവെച്ചിരിക്കുന്നത്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'പ്രിയദർശിനി പദ്ധതി'യെക്കുറിച്ച് മുഖ്യമന്ത്രി ബജറ്റിൽ പ്രത്യേകം പരാമർശിച്ചു. മുൻ ഭരണാധികാരികൾ ഖജനാവ് ശൂന്യമാക്കിയിട്ടും, പാവപ്പെട്ടവർക്കായുള്ള സൗജന്യ യാത്രാ സൗകര്യം നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചു എന്നത് യുഡിഎഫിന്റെ ജനപക്ഷ നിലപാടിന്റെ തെളിവാണ്. ഇതിനുപുറമേ, ആരോഗ്യരംഗത്തെ കാവലാളുകളായ ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങളും ജനക്ഷേമ പദ്ധതികളും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന ദൃഢനിശ്ചയമാണ് ഈ ബജറ്റിലൂടെ വി.ഡി. സതീശൻ കാട്ടിത്തരുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10