Logo
Thu, Jun 25, 2026 • 07:26 AM
LIVE TV
Watch

No business videos available

No Middle East videos available

Thiruvanathoni| തിരുവോണത്തോണി: വിശ്വാസത്തിന്റെ തോണി, ഐതിഹ്യത്തിന്റെ യാത്ര


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Thiruvanathoni| തിരുവോണത്തോണി: വിശ്വാസത്തിന്റെ തോണി, ഐതിഹ്യത്തിന്റെ യാത്ര
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി കോട്ടയത്തുനിന്ന് ഒരു യാത്ര. ഇത് വെറുമൊരു യാത്രയല്ല, തലമുറകളായി കൈമാറിവരുന്ന ഒരു ആചാരമാണ്, ഒരു ജനതയുടെ വിശ്വാസമാണ്. മങ്ങാട്ടില്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഈ തിരുവോണത്തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറന്മുളയ്ക്ക് കിഴക്ക് കാട്ടൂര്‍ ഗ്രാമത്തിലായിരുന്നു മങ്ങാട്ടില്ലക്കാര്‍ താമസിച്ചിരുന്നത്. തിരുവോണനാളില്‍ വിഷ്ണുപൂജയുടെ ഭാഗമായി ഒരു ബ്രാഹ്‌മണബാലന് കാല്‍ കഴുകിച്ചൂട്ട് നടത്തുക എന്നത് അന്നത്തെ ഇല്ലത്തെ ഭട്ടതിരിയുടെ വ്രതമായിരുന്നു. ഒരു വര്‍ഷം ഊണിനായി ആരും എത്താതെ വന്നപ്പോള്‍, ദുഃഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ പ്രാര്‍ത്ഥിച്ച് ഉപവസിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ തേജസ്സുള്ള ഒരു ബാലന്‍ അദ്ദേഹത്തിന്റെ അതിഥിയായി എത്തി. ഊണ് കഴിഞ്ഞശേഷം ബാലന്‍ പറഞ്ഞു, 'ഇനി എല്ലാ വര്‍ഷവും ഓണത്തിനുള്ള വിഭവങ്ങള്‍ ആറന്മുളയില്‍ എത്തിച്ചാല്‍ മതി.' പിറ്റേന്ന് സ്വപ്നത്തില്‍ സാക്ഷാല്‍ ആറന്മുള ഭഗവാനാണ് ബാലന്റെ രൂപത്തില്‍ വന്നതെന്ന് ഭട്ടതിരിക്ക് വെളിപാടുണ്ടായി. അന്നുമുതല്‍ ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി ഭട്ടതിരി കാട്ടൂരില്‍ നിന്ന് ആറന്മുളയിലേക്ക് തോണിയാത്ര തുടങ്ങി. പിന്നീട് ഈ കുടുംബം കോട്ടയം **കുമാരനല്ലൂരിലേക്ക്** താമസം മാറിയെങ്കിലും ആചാരത്തിന് ഒരു മുടക്കവും വന്നില്ല. ഇന്ന്, കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അനൂപ് നാരായണ ഭട്ടതിരി യാത്ര ആരംഭിക്കുന്നത്. ഇല്ലത്തെ കടവില്‍ ബന്ധുക്കളും നാട്ടുകാരും വഞ്ചിപ്പാട്ടുമായി ഭട്ടതിരിയെ യാത്രയാക്കും. കുമാരനല്ലൂരില്‍ നിന്ന് ചുരുളന്‍ വള്ളത്തില്‍ യാത്ര തുടങ്ങുന്നു. മീനച്ചിലാറിന്റെ കൈവഴികളിലൂടെയാണ് ആദ്യ പാദയാത്ര. പത്തനംതിട്ടയിലെ കാട്ടൂര്‍ കടവില്‍ എത്തുമ്പോള്‍, അവിടെ നിന്ന് തിരുവോണത്തോണിയില്‍ യാത്ര തുടരും. കാട്ടൂരില്‍ നിന്നുള്ള 18 കരക്കാരുടെ പ്രതിനിധികളും ഈ യാത്രയില്‍ ഭട്ടതിരിക്ക് കൂട്ടായുണ്ടാകും. മൂന്ന് പ്രധാന നദികളും വേമ്പനാട്ട് കായലും താണ്ടിയുള്ള ഈ യാത്ര സെപ്റ്റംബര്‍ 5-ന് തിരുവോണ പുലര്‍ച്ചെ ആറന്മുള മധു കടവില്‍ എത്തിച്ചേരും. തിരുവോണത്തോണിയില്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്താണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ തിരുവോണസദ്യ ഒരുക്കുന്നത്. ക്ഷേത്രത്തില്‍ അത്താഴപ്പൂജ വരെ ഭട്ടതിരിക്ക് കാര്‍മികത്വമുണ്ടാകും. തുടര്‍ന്ന് കെടാവിളക്കില്‍ എണ്ണ പകര്‍ന്ന് കാണിക്ക സമര്‍പ്പിച്ച ശേഷം റോഡ് മാര്‍ഗം അദ്ദേഹം മടങ്ങും. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അനൂപ് ഭട്ടതിരി ഈ ചടങ്ങ് നടത്തുന്നത്. അദ്ദേഹത്തിന്റെ പിതാവ് നാരായണ ഭട്ടതിരിയാണ് കാലങ്ങളോളം ഈ യാത്ര നടത്തിയിരുന്നത്. ഈ യാത്ര തെക്കന്‍ കേരളത്തിലെ ആചാര അനുഷ്ഠാനങ്ങളില്‍ ഒരു പ്രധാന സ്ഥാനമാണ് വഹിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10