Logo
Sun, Jun 07, 2026 • 02:07 AM
LIVE TV
Watch

No business videos available

No Middle East videos available

'വിഴിഞ്ഞത്തുണ്ടായ അക്രമത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിന്'; ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഈഗോ എന്ന് പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 28, 2022
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'വിഴിഞ്ഞത്തുണ്ടായ അക്രമത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിന്'; ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഈഗോ എന്ന് പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: വിഴിഞ്ഞത്ത് നടന്ന അക്രമസംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആർച്ച് ബിഷപ്പിനെ ഉള്‍പ്പെടെ പ്രതികളാക്കിയതും അന്വേഷിക്കാന്‍ എത്തിയവരെ അറസ്റ്റ് ചെയ്തതുമെല്ലാം മനഃപൂർവം പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ചർച്ച ചെയ്ത് പരിഹരിച്ചില്ലെങ്കില്‍ സമരം അപകടകരമായ രീതിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നത് പ്രതിപക്ഷ പലവട്ടം പറഞ്ഞിട്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറായില്ല. മുഖ്യമന്ത്രിയുടെ ഈഗോ എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞത്:
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടതാണ്. ചര്‍ച്ച ചെയ്ത് തീര്‍ത്തില്ലെങ്കില്‍ അപകടകരമായ നിലയിലേക്ക് സമരം പോകുമെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഇന്നലെയുണ്ടായ അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. സമരം ചെയ്തതിന് ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനപൂര്‍വം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു. സമരക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാന്‍ പോയ പള്ളിക്കമ്മിറ്റിക്കാരായ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒത്തുതീര്‍പ്പിന് പോയവരെ അറസ്റ്റ് ചെയ്തത് എന്തിന് വേണ്ടിയായിരുന്നു? ഇതൊക്കെ മനഃപൂര്‍വം പ്രകോപനം ഉണ്ടാക്കി സംഘര്‍ഷം ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിരുന്നു. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് ചേര്‍ന്ന് വിഴിഞ്ഞം സമരം പൊളിക്കാന്‍ നടക്കുകയാണ്. സമരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സാമാന്യബുദ്ധി കാട്ടണം. തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചര്‍ച്ച് ചെയ്ത് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്. ഇത് രാജഭരണമോ മുഖ്യമന്ത്രി മഹാരാജാവോ അല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നാല് വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യതയുണ്ട്. തീരദേശവാസികള്‍ വികസനത്തിന്റെ ഇരകളാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയാണ്. സമരം ചെയ്തത് കൊണ്ട് അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീന്‍ സഭയില്‍ നിന്നും ഈടാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം സി.പി.എമ്മില്‍ നിന്നും ഈടാക്കേണ്ടി വരും. അക്രമസമരങ്ങളിലൂടെ സി.പി.എം സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം നികത്താന്‍ എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാല്‍ പോലും തികയില്ല. എന്തിനാണ് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ഇങ്ങനെ പ്രകോപിപ്പിക്കുന്നത്. അവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങളല്ലേ. എത്രയും വേഗം അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ തയാറാകണം. കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ജാള്യത കൊണ്ടാണ് പദ്ധതി പിന്‍വലിക്കുന്നെന്ന് പറയാതെ ഘട്ടംഘട്ടമായി സര്‍ക്കാര്‍ പിന്‍മാറുന്നത്. ഒരുകാരണവശാലും ഈ പദ്ധതിയുടെ ഒരു നടപടിക്രമങ്ങളും അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞയാഴ്ച വരെ പദ്ധതി പിന്‍വലിക്കില്ലെന്ന വാശിയായിരുന്നു. പദ്ധതി നിര്‍ത്താലാക്കാനാണ് തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ ഇനിയും സമരം നേരിടേണ്ടി വരും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10