'കർഷകർക്ക് എൽ.ഡി.എഫ് ഒരുക്കുന്നത് മരണവാറണ്ട്'; എൽ.ഡി.എഫ് പ്രകടനപത്രിക തിരുത്തിയത് ജനരോഷം ഭയന്നെന്ന് സണ്ണി ജോസഫ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും അവരുടെ ഭൂമി പിടിച്ചെടുക്കാനുമുള്ള ഗൂഢപദ്ധതിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. വിവാദമായ ഭാഗങ്ങൾ പിന്നീട് ഒഴിവാക്കിയത് കർഷകരെ കബളിപ്പിക്കാനാണെന്നും, ജനരോഷം ഭയന്നാണ് പ്രകടനപത്രിക തിരുത്താൻ എൽ.ഡി.എഫ് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ താൽപ്പര്യങ്ങൾ ബലികഴിക്കുന്ന നിർദ്ദേശങ്ങളാണ് പത്രികയിലുടനീളം ഉണ്ടായിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ 'പരിസ്ഥിതി ദുർബല ചെരിവുകൾ' (ESS) എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ഇത് കർഷകന്റെ പറമ്പിൽ വനംവകുപ്പിന് പൂർണ്ണ അധികാരം നൽകാനുള്ള തന്ത്രമാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൻകിട വിദേശ ഏജൻസികളിൽ നിന്ന് കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമാണോ ഇടതുപക്ഷം നടത്തിയതെന്ന് സണ്ണി ജോസഫ് ചോദിച്ചു. കർഷകന്റെ കണ്ണീരിൽ ലാഭം കൊയ്യാനുള്ള ഇത്തരം 'തുഗ്ലക് പരിഷ്കാരങ്ങൾ' ഒരു കാരണവശാലും അനുവദിക്കില്ല. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.