Logo
Mon, Jun 22, 2026 • 09:54 AM
LIVE TV
Watch

No business videos available

No Middle East videos available

SIR in Kerala | തിരഞ്ഞെടുപ്പ് അട്ടിമറിക്ക് എസ്.ഐ.ആര്‍: കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 28, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

SIR in Kerala | തിരഞ്ഞെടുപ്പ് അട്ടിമറിക്ക് എസ്.ഐ.ആര്‍: കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനൊരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌ക്കരണം അഥവാ SIR തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നതും വോട്ടവകാശം നിഷേധിക്കുന്നതുമായ ഈ നീക്കം ഉടനടി പിന്‍വലിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും ആവശ്യപ്പെട്ടു. എസ്.ഐ.ആര്‍: ജനാധിപത്യത്തിന് ഭീഷണി, അട്ടിമറിക്കുള്ള കളമൊരുക്കല്‍ ജനാധിപത്യപരമായി നടപ്പാക്കപ്പെടുന്ന തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ എം.പി ആരോപിച്ചു. സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ബി.ജെ.പിക്ക് വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടത്താന്‍ കളമൊരുക്കുന്ന അജണ്ടയാണിത്. ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വഴങ്ങിക്കൊടുക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്തിരഹിതമായി വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്ന എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള നിയമസഭ ഐകകണ്‌ഠേന ആവശ്യപ്പെട്ടതാണ്. എന്നാല്‍, ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവഗണിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും എസ്.ഐ.ആര്‍ നടപ്പിലാക്കാന്‍ നിര്‍ദേശം വെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബംഗാള്‍, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ബി.ജെ.പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഈ നിഗൂഢ ശ്രമത്തെ എതിര്‍ത്തിട്ടും രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു ചര്‍ച്ച പോലും നടത്താതെ ഏകപക്ഷീയമായി എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് പിന്നില്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കെ.സി. വേണുഗോപാല്‍ ചോദിച്ചു. ധൃതിപിടിച്ച് കേരളത്തില്‍ എസ്.ഐ.ആര്‍ നടത്താനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കി. ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമായാണ് ഈ തീരുമാനമെടുത്തത്. ഇത് തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. 2002-ലെ വോട്ടര്‍ പട്ടികയുടെ യുക്തിയില്ലായ്മയും വോട്ടവകാശ നിഷേധവും 2002-ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നത്. 25 വര്‍ഷം മുമ്പുള്ള രേഖകള്‍ സമര്‍പ്പിക്കാനും, ഇത്തരം തീരുമാനങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതിലെ യുക്തിയും ദുരൂഹമാണ്. അതിനുശേഷമുള്ള കാലയളവില്‍ നിലവിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും ഈ പ്രക്രിയയുടെ ഭാഗമാകണമെന്നത് വോട്ടര്‍മാര്‍ക്കുള്ള ശിക്ഷയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിലവിലെ വോട്ടര്‍ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കുകയും അര്‍ഹരെ ഉള്‍പ്പെടുത്തുകയും വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് വിരുദ്ധമായി 2002-ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടത്തുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ 23 വര്‍ഷമായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തവര്‍ വീണ്ടും ഇതേ പ്രക്രിയയുടെ ഭാഗമാകണമെന്ന കര്‍ശന നിര്‍ദ്ദേശം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ അവകാശമായ വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ബി.ജെ.പിയുടെ സ്വാധീനവും നിഗൂഢ ലക്ഷ്യങ്ങളും പാര്‍ലമെന്റില്‍ ഒരിക്കല്‍ പോലും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി രാജ്യമെമ്പാടും തങ്ങള്‍ക്ക് അനുകൂലമായ കളമൊരുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും, ആരാണ് എവിടെ നിന്നാണ് ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് എന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് ടാര്‍ഗെറ്റ് ചെയ്ത് ബി.ജെ.പി അനുകൂല വോട്ടുകള്‍ ഉള്‍പ്പെടുത്താനും അല്ലാത്തവയെ ഒഴിവാക്കാനുമുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച എസ്.ഐ.ആര്‍ എന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബുദ്ധിശൂന്യമായ നീക്കം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തീരുമാനം ബുദ്ധിശൂന്യമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്ത് എസ്.ഐ.ആര്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെങ്കിലും അതിന് ഒരു വിലയും കമ്മീഷന്‍ നല്‍കിയില്ല. ദീര്‍ഘകാല തയ്യാറെടുപ്പുകളും വിശദമായ ചര്‍ച്ചകളും ആവശ്യമായ എസ്.ഐ.ആര്‍ പ്രക്രിയ തിടുക്കത്തില്‍ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് സുതാര്യവും നീതിയുക്തവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്നും, ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10