'വോട്ട് ചെയ്ത ജനങ്ങളെ കണക്കുപറഞ്ഞ് തൂക്കിവിറ്റയാളാണ് പിണറായി വിജയന്‍'; സ്പ്രിങ്ക്ളറില്‍ കടുപ്പിച്ച് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 30, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സ്പ്രിങ്ക്‌ളറിലെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വിൽക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. അൽപ്പമെങ്കിലും ലജ്ജ തോന്നുന്നുവെങ്കിൽ, മാന്യത അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നിറങ്ങി അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയാറാകണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
രണ്ടു വർഷം മുമ്പ് സ്പ്രിങ്ക്ളർ ഇടപാടിനെക്കുറിച്ചും അതിലെ ക്രമക്കേടിനെയും അഴിമതിയെയും കുറിച്ചും ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ കൂട്ടുപ്രതി ഉന്നയിച്ച ആരോപണം നേരത്തെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ ഉന്നയിച്ച വസ്തുതകളെ ശരിവെക്കുന്നതാണ്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിലുള്ള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള ആരോപണം അതീവ ഗൗരവമുള്ളതാണ്. ഉന്നയിച്ച ആരോപണങ്ങളിൽ ഉത്തമബോധ്യമുള്ളത് കൊണ്ടാണ് അന്ന് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് സർക്കാർ നൽകിയ മറുപടി, സ്പ്രിങ്ക്ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നായിരുന്നു. ഈ സാഹചര്യത്തിൽ കോടതി പോലും നിസ്സഹായരായി. കരാറിനെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ ഞാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനുള്ള ധൈര്യവും സർക്കാരിനുണ്ടായില്ല. കരാര്‍ ഒപ്പിടും മുന്‍പ് നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും വേണം. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തണം. എന്നാൽ മന്ത്രിസഭ പോലും അറിയാതെ, എല്‍.ഡി.എഫ് അറിയാതെ, നിയമ വകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിക്കാതെ, ആരോഗ്യവകുപ്പ് സെക്രട്ടറി അറിയാതെ, വഞ്ചനാക്കേസില്‍ പ്രതിയായ സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ സർക്കാർ ചോർത്തിനൽകുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനമല്ല, മറിച്ച് അഴിമതി നടത്തുകയായിരുന്നു സ്പ്രിങ്ക്ളറിന്‍റെ ലക്ഷ്യം എന്ന് പണ്ടേ വ്യക്തമായതാണ്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സർക്കാർ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ ഡേറ്റ കച്ചവടം നടന്നു എന്ന് ശരിവെച്ചതാണ്. പക്ഷേ, മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ ആ റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചു. തുടർന്ന് അന്വേഷണം നടത്തിയ കെ ശശിധരൻ നായർ കമ്മിറ്റി മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും വെള്ളപൂശി. ആ റിപ്പോർട്ടിൽ ശിവശങ്കർ കുറ്റക്കാരനല്ലെന്ന് ചേർത്തത് വിചിത്രവും കൗതുകകരവുമായിരുന്നു. എന്നാൽ ശിവശങ്കറിലും ഒതുങ്ങുന്നതല്ല കരാർ എന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വിൽക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. അൽപ്പമെങ്കിലും ലജ്ജ തോന്നുന്നുവെങ്കിൽ, മാന്യത അവശേഷിക്കുന്നുവെങ്കിൽ ആ സ്ഥാനത്ത് നിന്നുമിറങ്ങി അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയ്യാറാകണം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10