ധര്‍മേന്ദ്ര പ്രധാനെ ഉടന്‍ പുറത്താക്കണം; 22 ലക്ഷത്തോളം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചു; നീറ്റ് പരീക്ഷാ വിവാദത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നീറ്റ് വ ക്ഷാ ക്രമക്കേടിലും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലും കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പദവിയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 22 ലക്ഷത്തോളം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനം കുറ്റകരമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി ഒന്നെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകണം, അല്ലെങ്കില്‍ ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
'മോദി ജി, ധര്‍മേന്ദ്ര പ്രധാനെ ഇപ്പോള്‍ത്തന്നെ പുറത്താക്കൂ,' രാഹുല്‍ ഗാന്ധി കുറിച്ചു. മെയ് 3-ന് നടന്ന ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയില്‍ (നീറ്റ്) വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ജൂണ്‍ 21-ന് വീണ്ടും പരീക്ഷ നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച 22 ലക്ഷം വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനമാണ് ഇതോടെ വെള്ളത്തിലായതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നുവെന്ന് രാജ്യം മുഴുവന്‍ അറിയാമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ ഈ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തയ്യാറാകുന്നില്ല. 'എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ലെന്നാണ് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി പറയുന്നത്.
പാര്‍ലമെന്ററി സമിതി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നുവെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ ഉള്ള സമിതിയാണെന്ന് പറഞ്ഞ് അദ്ദേഹം അതൊക്കെ ചവറ്റുകുട്ടയിലെറിഞ്ഞു,' രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബിജെപി, ആര്‍എസ്എസ് നേതാക്കളും സര്‍വകലാശാലാ അധികൃതരും അടങ്ങുന്ന ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 'സത്യം പറഞ്ഞാല്‍, നിങ്ങള്‍ ഹിന്ദുസ്ഥാന്റെ ആത്മാവിനെയാണ് തകര്‍ത്തത്. ആര്‍എസ്എസും ബിജെപിയും സര്‍വകലാശാലകളിലെ വിസിമാരും പ്രൊഫസര്‍മാരും അടങ്ങുന്ന ഒരു വലിയ മാഫിയ ഗ്രൂപ്പാണിത്. പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഇവരുടെ ഈ കൂട്ടുകെട്ട് ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥയെ പൂര്‍ണ്ണമായി നശിപ്പിച്ചു,' അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് പ്രത്യയശാസ്ത്രപരമായ ചായ്വ് നോക്കിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 'ഇന്ന് രാജ്യത്ത് ഒരാള്‍ക്ക് വിസിയാകാന്‍ വിഷയത്തിലുള്ള അറിവോ പരിചയസമ്പത്തോ ആവശ്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ ആര്‍എസ്എസുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് വിസിയാകാം. ആര്‍എസ്എസ് പ്രത്യയശാസ്ത്രമില്ലാത്ത ഒരാള്‍ക്കും ഈ പദവി ലഭിക്കില്ല,' അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഇതുവരെ 80-ലധികം തവണ പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇത് രണ്ട് കോടിയോളം യുവാക്കളുടെ ഭാവി തകര്‍ത്തതായും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി കുറ്റക്കാരെ ജയിലിലടയ്ക്കാന്‍ പ്രധാനമന്ത്രി ഉടനടി ഉത്തരവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.