"വിദ്യാഭ്യാസ മേഖലയുടെ ആത്മാവ് ആർ.എസ്.എസ് കവരുന്നു": പാർലമെന്റിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ പ്രക്ഷോഭം നടത്തുന്ന യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്താൻ ഭയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർ.എസ്.എസ് കവരുകയാണെന്നും സർവ്വകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസുകാരെ തിരുകിക്കയറ്റി പരീക്ഷകൾ അട്ടിമറിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സ്വകാര്യ കമ്പനികളാണ് ഇപ്പോൾ പരീക്ഷകൾ നടത്തുന്നതും നിരീക്ഷിക്കുന്നതും. ധർമ്മേന്ദ്ര പ്രധാൻ അല്ല, മറിച്ച് ആർ.എസ്.എസ് ആണ് വിദ്യാഭ്യാസ മന്ത്രാലയത്തെ പൂർണ്ണമായും നിയന്ത്രിച്ചിരുന്നതെന്നും വിദ്യാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കവർന്നുവെന്നും അദ്ദേഹം സഭയിൽ ആരോപിച്ചു.
ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുത്ത ചില വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോൾ, ഇത് നിലവിലുള്ള വ്യവസ്ഥയോടുള്ള അവരുടെ വികാരമാണെന്ന് ബോധ്യപ്പെട്ടു. വിദ്യാർത്ഥികളെ ബഹുമാനിക്കാത്തവരെ എന്തുവിളിക്കുമെന്ന് താൻ ചോദിച്ചപ്പോൾ 'ഇഡിയറ്റ്' എന്നാണ് ഒപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടി മറുപടി നൽകിയതെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു. ഈ പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷ അംഗങ്ങൾ കടുത്ത ബഹളം ആരംഭിച്ചു.
താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഒരു കുട്ടിയുടെ വികാരമാണ് സഭയിൽ പങ്കുവെച്ചതെന്നും രാഹുൽ വിശദീകരിച്ചു. എന്നാൽ പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു. താൻ സഭയിലെ ആരെയും വിഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും ചില 'ഇഡിയറ്റുകൾ' തങ്ങളാണ് ദൈവമെന്ന് കരുതി കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നാണ് ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിചേർത്തു. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ, നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാമെന്ന് സ്പീക്കർ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.