പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പാമ്പാട്ടി'യായി ചിത്രീകരിച്ച് നോര്‍വേ പത്രം; വംശീയ അധിക്ഷേപമെന്ന് വ്യാപക വിമര്‍ശനം
ഓസ്ലോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോര്‍വേ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോര്‍വേ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമാകുന്നു. നോര്‍വേയിലെ പ്രമുഖ പത്രമായ 'ആഫ്റ്റന്‍പോസ്റ്റന്‍' ആണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 'ബുദ്ധിമാനും എന്നാല്‍ ഒരല്‍പ്പം അലോസരപ്പെടുത്തുന്നവനുമായ മനുഷ്യന്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനൊപ്പമാണ് ഈ വിവാദചിത്രം ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാമ്പിന്റെ ആകൃതിയിലുള്ള ഇന്ധന സ്റ്റേഷനിലെ പൈപ്പ് കൈയില്ഡ പിടിച്ച് നില്‍ക്കുന്ന രീതിയിലാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്.
കാര്‍ട്ടൂണ്‍ പുറത്തുവന്നതിന് പിന്നാലെ ഇത് തികച്ചും വംശീയവും വിദേശീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയെ 'പാമ്പാട്ടികളുടെ നാട്' എന്ന് മുദ്രകുത്തിയിരുന്ന പഴയ കൊളോണിയല്‍ സ്റ്റീരിയോടൈപ്പുകളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് പലരും ചൂണ്ടിക്കാട്ടി.
ഇന്ത്യയെ മുന്‍പ് ലോകം പാമ്പാട്ടികളുടെ നാടായിട്ടാണ് കണ്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി മോദി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടെന്ന് സമൂഹമാധ്യമ ഉപയോക്താക്കള്‍ ഓര്‍മ്മിപ്പിച്ചു. 2014-ല്‍ യുഎസിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തിലും മറ്റ് ആഗോള വേദികളിലും ഇന്ത്യ പാമ്പാട്ടികളുടെ നാട്ടില്‍ നിന്നും മൗസ് ചലിപ്പിക്കുന്ന സാങ്കേതിക രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പാശ്ചാത്യ മാധ്യമങ്ങളിലെ കൊളോണിയല്‍ അഹങ്കാരം ഇനിയും അവസാനിച്ചിട്ടില്ലെന്ന് എക്‌സില്‍ ഉപയോക്താക്കള്‍ കുറിച്ചു. 2022-ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഒരു സ്പാനിഷ് പത്രവും സമാനമായ രീതിയില്‍ പാമ്പാട്ടിയുടെ പ്രതീകം ഉപയോഗിച്ച് ജാതി അധിക്ഷേപം നടത്തിയിരുന്നു.
നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ കാര്‍ട്ടൂണ്‍ വിവാദം കനക്കുന്നത്. എന്തുകൊണ്ടാണ് പരസ്യമായി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ സ്വീകരിക്കാത്തതെന്നും, ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചും ഹെല്ലെ ലിംഗ് എന്ന നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങിയെങ്കിലും ലിംഗ് ഈ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി.
തുടര്‍ന്ന് ഈ വിവാദത്തോട് പ്രതികരിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോര്‍ജ് ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ഘടനയെ പ്രതിരോധിച്ച അദ്ദേഹം, രാജ്യത്തിന്റെ വ്യാപ്തിയും സങ്കീര്‍ണ്ണതയും മനസ്സിലാക്കാതെ ചില അജ്ഞരായ എന്‍ജിഒകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രം ആശ്രയിച്ചാണ് വിമര്‍ശകര്‍ അഭിപ്രായം രൂപീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലുമായി ഇരുനൂറോളം ടിവി ചാനലുകള്‍ ഉണ്ടെന്നും എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നിരവധി ബ്രേക്കിംഗ് ന്യൂസുകള്‍ വരുന്നുണ്ടെന്നും സിബി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വ്യാപ്തിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ഗ്യാരന്റികളും ജനാധിപത്യ സ്ഥാപനങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യയെന്നും, ലംഘനങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ പരിഹാരങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.