ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസം മുതൽ ജമ്മു കശ്മീർ വരെ ദുരിതം, 2,117.85 കോടി രൂപ കേന്ദ്രസഹായം
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴ, മണ്ണിടിച്ചിൽ, പ്രളയം എന്നിവയെ തുടർന്ന് വ്യാപക നാശനഷ്ടം. അസം, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനജീവിതം താറുമാറായി.
ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് (SDRF) 2117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി അനുവദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തുന്നതിനായി പ്രത്യേക മന്ത്രിതല സമിതിയെയും കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ അമ്പതോളം വീടുകൾ തകർന്നു. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രളയ സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
അസമിൽ പ്രളയവും ഉരുൾപൊട്ടലും രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ലക്ഷക്കണക്കിന് ആളുകളാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അടുത്ത രണ്ട് ദിവസവും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഒഡീഷയിൽ 20 ജില്ലകളിലായി ഏകദേശം എട്ട് ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ഹിമാചൽ പ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണതോടെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
ജമ്മു കശ്മീരിലെ പ്രധാന നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
ഇതിനിടെ, വടക്കൻ ഡൽഹിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായാണ് കേന്ദ്രം അടിയന്തരമായി ധനസഹായം അനുവദിച്ചത്. അരുണാചൽ പ്രദേശ്, അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യം നേരിട്ട് വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് സംസ്ഥാനങ്ങൾക്കുള്ള സഹായ നടപടികളിൽ കേന്ദ്രം തീരുമാനമെടുക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.