Logo
Mon, Jul 27, 2026 • 11:20 PM
LIVE TV
Watch

No business videos available

No Middle East videos available

നിതിന്‍രാജ് ആത്മഹത്യ : ഡോ. എം.കെ റാമിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 27, 2026
1 min read
SHARE:
SAVE: Login to save

നിതിന്‍രാജ് ആത്മഹത്യ : ഡോ. എം.കെ റാമിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആര്‍. എല്‍. നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണാകുറ്റ കേസില്‍ റിമാന്‍ഡിലായ ഡോ. എം.കെ റാമിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി തലശേരി സെഷന്‍സ് കോടതി അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

ഓഗസ്റ്റ് ഒന്നിന് ഡോ. എം.കെ റാമിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് നിലവില്‍ കേസിന്റെ തുടര്‍ അന്വേഷണം നടത്തുന്നത്. വകുപ്പ് മേധാവിയായിരുന്ന ഡോ. എം.കെ റാമില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഇതിന്റെ ഭാഗമായി പ്രതിയെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ക്യാംപസിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കോളേജിലെ സംഭവവികാസങ്ങളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നിതിന്‍രാജിനെ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ഡോ. എം.കെ റാമിന് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അന്വേഷണ രീതിയെക്കുറിച്ച് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് നിതിന്‍രാജിന്റെ പിതാവ് ആര്‍.എല്‍. രാജന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് കണ്ണൂര്‍ ദന്തല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി നിതിന്‍രാജ് ജീവനൊടുക്കിയത്. വകുപ്പ് മേധാവിയായിരുന്ന ഡോ. എം.കെ റാം ജാതീയമായും മാനസികമായും പീഡിപ്പിച്ചുവെന്ന ആരോപണമാണ് കുടുംബവും വിവിധ ദളിത് സംഘടനകളും ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഡോ. എം.കെ റാമിനെ പിന്നീട് കുടകില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, നിതിന്‍രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ രണ്ട് പേരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലോണ്‍ ആപ്പ് വഴി 15,000 രൂപ വായ്പയെടുത്ത നിതിന്‍രാജിനെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും, അദ്ദേഹത്തിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുണ്ടായിരുന്ന അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ലോണ്‍ ആപ്പ് ഭീഷണിയും ഇതുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദവും ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങളിലൊന്നായിരിക്കാമെന്നാണ് ആദ്യ അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10