‘മൂന്ന് വർഷം മുൻപ് പറഞ്ഞത് ഇപ്പോൾ ശരിയാകുന്നു’; മാസപ്പടി കേസിൽ പിണറായിക്കെതിരെ മാത്യു കുഴൽനാടൻ
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ താൻ പറഞ്ഞിരുന്നതായും മൂന്ന് വർഷം മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ ശരിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വിഷയത്തിലെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ നിരവധി പേർ തന്നെ വിമർശിച്ചെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ‘വഴി തെറ്റിപ്പോയി’ എന്ന് പോലും ചിലർ പറഞ്ഞിരുന്നു. എന്നാൽ അന്ന് താൻ ഉന്നയിച്ച കാര്യങ്ങൾ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിലൂടെ ശരിയാണെന്ന് തെളിയുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും സംസ്ഥാന വിജിലൻസിന് പകരം കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
നിയമസഭയിൽ വിഷയം ആദ്യമായി ഉന്നയിച്ചപ്പോൾ പിണറായി വിജയൻ താൻ പച്ചക്കള്ളം പറയുകയാണെന്ന് ആരോപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ വിജിലൻസ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയുടെ ഭാഗമായി തനിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് അതിൽ കാര്യമായ തുടർനടപടികളുണ്ടായില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷം അഴിമതിയുടെയും കൊള്ളയുടെയും കാലമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ പിണറായി വിജയനും കുടുംബവും വൻതോതിൽ പണം സമ്പാദിച്ചെന്നും അഴിമതിപ്പണത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. പിണറായി വിജയൻ അധികാരത്തിലിരുന്ന കാലത്ത് ഇത്തരം ഇടപാടുകൾക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റെ തകർച്ചയ്ക്ക് കാരണമായതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.