Logo
Mon, Jun 22, 2026 • 12:42 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ദിരാ സ്മരണയില്‍ രാജ്യം… ഇന്ന് രക്തസാക്ഷിത്വ ദിനത്തിന്‍റെ 39-ാം വാർഷികം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 31, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഇന്ദിരാ സ്മരണയില്‍ രാജ്യം… ഇന്ന് രക്തസാക്ഷിത്വ ദിനത്തിന്‍റെ 39-ാം വാർഷികം
  ഇന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്‍റെ 39-ാം വാർഷികം. ആഗോള സമൂഹത്തിൽ പകരം വെക്കാനില്ലാത്ത കർമ്മരേഖയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ജീവിതം. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ആ ധീരവനിത ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരി കൂടിയായിരുന്നു. ഇന്ത്യയെന്നാൽ ഇന്ദിരാ ഗാന്ധിയെന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായിരുന്നു. ഇന്ത്യൻ ജനത എക്കാലവും സ്‌നേഹാദരങ്ങളോടെ മനസിൽ സൂക്ഷിക്കുന്ന നേതാവാണ് ഇന്ദിരാ ഗാന്ധി. ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ, അധികാരത്തിന്‍റെ എല്ലാ പതിവ് ലക്ഷണങ്ങളും തിരുത്തിക്കുറിച്ച നേതാവ്. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഇന്ദിരാ ഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികൾക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായി വലിയ ശക്തിയായി മാറിയതും ഇക്കാലത്തുതന്നെ. ഇക്കാരണം കൊണ്ടു തന്നെയാണ് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മഹാത്മാ ഗാന്ധിക്കും നെഹ്‌റുവിനും ശേഷം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട രാഷ്ട്രീയ നേതാവായി ഇന്ദിരാ ഗാന്ധി മാറിയത്. സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവരേണ്ടതിന്‍റെ ആവശ്യം ആവർത്തിച്ച് ഓർമ്മിപ്പിച്ചു ഇന്ദിരാഗാന്ധി. രാജ്യത്തിന്‍റെ നേതൃസ്ഥാനത്തേക്ക് ഇന്ദിരാ ഗാന്ധി കടന്നുവന്നപ്പോൾ നെറ്റിചുളിച്ചവർക്ക് പ്രവൃത്തിയിലൂടെയാണ് ഈ ധീരവനിത മറുപടി നൽകിയത്. കൃത്യവും കാർക്കശ്യവും നിറഞ്ഞ ഭരണരീതികളിലൂടെ പ്രഖ്യാപനങ്ങളെ യാഥാർത്ഥ്യമാക്കാൻ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞു. ഇന്ന് ലക്ഷക്കണക്കിന് സ്ത്രീകൾ അധികാരത്തിലേക്ക് കടന്നു വരുമ്പോൾ യാഥാർത്ഥ്യമാകുന്നത് ഇന്ദിരാജിയുടെ ദീർഘവീക്ഷണമാണ്. അധികാരത്തിന്‍റെ ഉന്നതിയിൽ ഇരിക്കുമ്പോളും ലളിത ജീവിതം നയിച്ച ഇന്ദിര വ്യക്തിപരമായും ഒരു വലിയ മാതൃകയായി. ഗൗരവം നിറഞ്ഞ ഭരണകർത്താവെന്നതിലുപരി സവിശേഷ വ്യക്തിത്വത്തിനും ഉടമയായിരുന്നു ഇന്ദിരാ ഗാന്ധി. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ പോലും എഴുത്തിനും വായനയ്ക്കും അവർ സമയം കണ്ടെത്തി. സിഖ് കലാപത്തെതുടർന്ന് അംഗരക്ഷകരിൽ നിന്നും സിഖുകാരെ മാറ്റണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല ഇന്ദിരാഗാന്ധി. സ്വന്തം അംഗരക്ഷകരിൽ നിന്നുതന്നെ വെടിയേറ്റ് ആ ധീരവനിത ജീവസറ്റു എന്ന വാർത്ത പിന്നീട് ലോകം ഞെട്ടലോടെ കേട്ടു. സ്ത്രീശക്തിയുടെ ഉത്തമമാതൃക ലോകത്തിന് കാണിച്ചുകൊടുത്ത ധീരവനിതയായിരുന്നു ഇന്ദിരാ ഗാന്ധി. "രാജ്യസേവനത്തിനിടയിൽ മരിക്കേണ്ടിവന്നാല്‍ ഞാൻ അഭിമാനിക്കും... എന്‍റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്‍റെ വളർച്ചയ്ക്കും ശക്തിക്കും അഖണ്ഡതയ്ക്കും വേണ്ടി സമർപ്പിച്ചതിൽ..."- ഭുവനേശ്വറിൽ നടന്ന പൊതുപരിപാടിക്കിടെ ഇന്ദിരാഗാന്ധി പറഞ്ഞ ഈ വാക്കുകൾ ചരിത്രത്തിൽ മായാത്ത മുദ്രയായി. രക്തസാക്ഷിത്വത്തിന് മണിക്കൂറുകൾക്കുമുമ്പായിരുന്നു ഈ വാക്കുകൾ എന്നത് യാദൃശ്ചികതയാകാം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10