ആവേശപ്പോരിന് കൊളംബോ ഒരുങ്ങി; ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചു; ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പാകിസ്ഥാൻ പിന്മാറി

ട്വന്റി 20 ലോകകപ്പിലെ ഏറെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കുമെന്ന നിലപാടിൽ നിന്ന് പാകിസ്ഥാൻ പിൻമാറി. വരാനിരിക്കുന്ന ഞായറാഴ്ച കൊളംബോയിൽ വെച്ച് ഇന്ത്യക്കെതിരെ പാക് ടീം കളിക്കുമെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിനുള്ള അനിശ്ചിതത്വങ്ങൾ അവസാനിച്ചിരിക്കുകയാണ്. ശ്രീലങ്കൻ പ്രസിഡന്റ് വിഷയത്തിൽ നേരിട്ട് ഇടപെട്ട് പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് പാകിസ്ഥാന്റെ തീരുമാനത്തിൽ നിർണ്ണായകമായത്.
ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഈ ഹൈവോൾട്ടേജ് മത്സരം നടക്കുക. സൽമാൻ ആഘ നയിക്കുന്ന പാക് ടീം ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് ഐസിസിയും പിസിബിയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഐസിസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് മൊഹ്സിൻ നഖ്‌വിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കളിക്കാനിറങ്ങാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്.
പാകിസ്ഥാൻ മുന്നോട്ടുവെച്ച ചില പ്രധാന ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയതോടെയാണ് ഈ അനുരഞ്ജനം സാധ്യമായത്. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ത്രിരാഷ്ട്ര പരമ്പര എന്ന ആവശ്യം ഐസിസി തള്ളിയെങ്കിലും, പകരം ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടുണ്ട്. അടുത്ത അണ്ടർ-19 ലോകകപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്ന കാര്യവും, 2028-നും 2031-നും ഇടയിൽ ഒരു പ്രധാന ഐസിസി ടൂർണമെന്റ് ബംഗ്ലാദേശിൽ നടത്തുന്നതും പരിഗണനയിലുണ്ട്. കൂടാതെ ഐസിസി വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ല എന്ന ഉറപ്പും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.