തെരുവുനായ നിയന്ത്രണം ഇനി കർശനം; ഓരോ പഞ്ചായത്തിലും നോഡൽ ഓഫീസർ, പ്രത്യേക ഹെൽപ്പ് ലൈൻ
സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ ഷെൽട്ടർ ഹോമുകൾ വേഗത്തിൽ സജ്ജമാക്കാനും തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്താനും നിർദേശിച്ചിട്ടുണ്ട്.
പൊതുവിടങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ കണ്ടെത്തി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്നും റോഡുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധനയും നിയന്ത്രണ നടപടികളും നടത്തണമെന്നും സർക്കുലറിൽ പറയുന്നു.
തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നത് അറിയിക്കുന്നതിനായി പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനം ആരംഭിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഓരോ പഞ്ചായത്തിലും വാർഡ് അടിസ്ഥാനത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. തെരുവുനായ്ക്കളെ ദത്തെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാനും പ്രത്യേക ടാഗ് പതിപ്പിച്ച് നായ്ക്കളെ കൈമാറാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
അപകടകാരികളായ നായ്ക്കളെ നിലവിലെ ചട്ടങ്ങൾ പാലിച്ച് ദയാവധം നടത്താമെന്നും നിർദേശത്തിൽ പറയുന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ തെരുവുനായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ മതിലുകളോ വേലികളോ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. തീരുമാനങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിയമപരിരക്ഷ ഉറപ്പാക്കുമെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കി.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നടപടികൾ. അപകടകാരികളായ തെരുവുനായ്ക്കളെ സംബന്ധിച്ചുള്ള നടപടികൾ ഉൾപ്പെടെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.