Logo
Sun, Jun 14, 2026 • 12:59 AM
LIVE TV
Watch

No business videos available

No Middle East videos available

ചുവപ്പിൽ പൊതിഞ്ഞ കാവി രാഷ്ട്രീയം; ബിജെപിയുടെ ബി-ടീമായി സിപിഎം മാറുന്നോ?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 09, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ചുവപ്പിൽ പൊതിഞ്ഞ കാവി രാഷ്ട്രീയം; ബിജെപിയുടെ ബി-ടീമായി സിപിഎം മാറുന്നോ?
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം വിചിത്രവും ആശങ്കാജനകവുമായ ഒരു പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. 'ഫാസിസത്തിനെതിരെ പോരാടുന്നു' എന്ന് അവകാശപ്പെടുന്ന സിപിഎമ്മും പിണറായി വിജയനും, പ്രായോഗിക തലത്തില്‍ ബിജെപിയുടെ ബി-ടീം ആയോ അല്ലെങ്കില്‍ അവരുടെ അപ്രഖ്യാപിത വക്താക്കളായോ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളം വിശ്വസിച്ചുപോന്ന ഇടതുപക്ഷ മൂല്യങ്ങളെയും മതനിരപേക്ഷതയെയും ഒറ്റുകൊടുക്കുന്ന 'അവിശുദ്ധ കൂട്ടുകെട്ടിന്റെ' ലക്ഷണങ്ങള്‍ ഇന്ന് പകല്‍പോലെ വ്യക്തമാണ്. ഏറ്റവും ഗൗരവകരമായ വിഷയം, സിപിഎം ഇപ്പോള്‍ സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണ് എന്നതാണ്. ഇത്രയും കാലം ബിജെപി പോലും പറയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ അവര്‍ പറയാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍, ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തുവരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ബിജെപിക്ക്, സിപിഎമ്മിന്റെ ഈ നിലപാടുകള്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും മാറിമാറി പറഞ്ഞ് വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രം ഫലത്തില്‍ സംഘപരിവാര്‍ അജണ്ടകളെയാണ് സഹായിക്കുന്നത്. 'സിപിഎം ബിജെപിക്ക് വേണ്ടി ബാറ്റ് ചെയ്യുന്നു' എന്ന വിമര്‍ശനം ഉയരുന്നത് വെറുതെയല്ല. മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കി ബിജെപിക്ക് കടന്നുവരാന്‍ ചുവപ്പു പരവതാനി വിരിക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ ഭരണകൂടം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരു ചെറിയ ഫേസ്ബുക്ക് പോസ്റ്റില്‍ പോലും വര്‍ഗ്ഗീയത ആരോപിച്ച് സാധാരണക്കാര്‍ക്കെതിരെ കേസെടുക്കുന്ന പിണറായി വിജയന്റെ പോലീസ്, ഭരണകൂടം തന്നെ പച്ചയ്ക്ക് വര്‍ഗ്ഗീയത പറയുമ്പോള്‍ മൗനം പാലിക്കുന്നു. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. വര്‍ഗ്ഗീയത ആരു പറഞ്ഞാലും അത് വര്‍ഗ്ഗീയത തന്നെയാണ്. എന്നാല്‍ ഭരണത്തിലിരിക്കുന്നവര്‍ അത് പറയുമ്പോള്‍ അത് ഔദ്യോഗിക നയമായി മാറുകയും സമൂഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിച്ചതിനുശേഷം, കേരളത്തില്‍ നടന്ന പല ജനകീയ സമരങ്ങളിലും , ഉദാഹരണത്തിന് പ്ലാച്ചിമട, എക്സ്പ്രസ് ഹൈവേ വിരുദ്ധ സമരം, ദേശീയപാത വികസന സമരം എന്നിവിടങ്ങളിലെല്ലാം ഇടതുപക്ഷ സംഘടനകളും ജമാഅത്തും ഒരേ വേദി പങ്കിട്ടിരുന്നു. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പല പരിസ്ഥിതി-ദളിത് വിഷയങ്ങളിലും ജമാഅത്തിന്റെ നിലപാടുകള്‍ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. എ.കെ. ബാലനെയും വെള്ളാപ്പള്ളി നടേശനെയും മുന്‍നിര്‍ത്തി സിപിഎം നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നിലെ അജണ്ട ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സുരക്ഷിതമാക്കാനുള്ള ശ്രമമാണിത്. വര്‍ഗ്ഗസമരം ഉപേക്ഷിച്ച് വര്‍ഗ്ഗീയ-സാമുദായിക സമവാക്യങ്ങളിലേക്ക് സിപിഎം ചുരുങ്ങുമ്പോള്‍, അത് കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാണ് തകര്‍ക്കുന്നത്. വികസനത്തിലോ ജനക്ഷേമത്തിലോ ഊന്നിയുള്ള ചര്‍ച്ചകള്‍ക്ക് പകരം, വര്‍ഗ്ഗീയതയെ തിരഞ്ഞെടുപ്പിന്റെ പ്രധാന ആയുധമാക്കുന്നത് ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. അധികാരം നിലനിര്‍ത്താന്‍ ഏത് വര്‍ഗ്ഗീയ കാര്‍ഡും ഇറക്കാന്‍ മടിക്കാത്ത പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഈ നയം കേരളത്തെ വലിയൊരു അപകടത്തിലേക്കാണ് നയിക്കുന്നത്. വര്‍ഗ്ഗീയ പരാമര്‍ശങ്ങളില്‍ എ.കെ. ബാലനും വെള്ളാപ്പള്ളിക്കും പിന്നില്‍ ആരാണെന്നത് മലയാളികള്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ടു കഴിഞ്ഞു. അത് പിണറായി വിജയന്‍ എന്ന, അധികാരത്തുടര്‍ച്ചയ്ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന രാഷ്ട്രീയക്കാരനാണ്. ഇടതുപക്ഷത്തിന്റെ അടിത്തറയായ മതേതരത്വത്തെയും വര്‍ഗരാഷ്ട്രീയത്തെയും കുഴിച്ചുമൂടി, ബിജെപിയുടെ വക്താക്കളായി മാറുന്ന സിപിഎം നേതൃത്വം കേരളത്തെ വലിയൊരു ദുരന്തത്തിലേക്കാണ് നയിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ പിണറായി പയറ്റുന്ന വര്‍ഗീയ രാഷ്ട്രീയം തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞില്ലെങ്കില്‍, കേരളം ഇന്നുവരെ കാത്തുസൂക്ഷിച്ച സാമൂഹിക മൈത്രിയാകും തകരുക. സിപിഎം ഇന്ന് കേരളത്തില്‍ നിര്‍വഹിക്കുന്നത് ബിജെപിക്ക് വളരാനുള്ള മണ്ണൊരുക്കലാണ്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുകയും, മറുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയും ചെയ്യുന്ന പിണറായി വിജയന്റെ തന്ത്രം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കുകയാണ്. പ്രത്യയശാസ്ത്രപരമായ പാപ്പരത്തം ബാധിച്ച, അഴിമതിയില്‍ മുങ്ങിയ ഒരു നേതൃത്വം സ്വന്തം നിലനില്‍പ്പിനായി വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്യുന്നത് ചരിത്രപരമായ വഞ്ചനയാണ്. എന്നാല്‍, ചരിത്രബോധമുള്ള മലയാളികള്‍ ഈ 'വര്‍ഗ്ഗീയ രാഷ്ട്രീയത്തെ' തിരിച്ചറിയുകയും തക്കതായ മറുപടി നല്‍കുകയും ചെയ്യും എന്നതില്‍ സംശയമില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10