പ്രതിപക്ഷ ഉപനേതൃസ്ഥാനം: പഴയ കീഴ്‌വഴക്കങ്ങളിൽ തൂങ്ങിനില്‍ക്കരുത്; എല്‍.ഡി.എഫില്‍ കൂട്ടായ നേതൃത്വം വേണം: സിപിഎമ്മിന് മറുപടിയുമായി സിപിഐ മുഖപത്രം
കൊച്ചി: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സി.പി.എം - സി.പി.ഐ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍. മോഹനന്‍ എഴുതിയ ലേഖനത്തിന് സി.പി.ഐ മുഖപത്രമായ 'ജനയുഗ'ത്തിലൂടെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് പാര്‍ട്ടി നേതാവ് രാജാജി മാത്യു തോമസ്. ഭരണകാലത്തുണ്ടായ വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ വിലയിരുത്താന്‍ ഇടത് മുന്നണി തയ്യാറാകണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
കേവലം ഒരു പദവിക്ക് വേണ്ടിയുള്ള പിടിവാശിയല്ല ഇതെന്ന് വ്യക്തമാക്കുന്ന ലേഖനം, മുന്നണിയില്‍ അനിവാര്യമായ രാഷ്ട്രീയ തിരുത്തലുകള്‍ക്കായുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫില്‍ കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവും വേണം. 1977-ന് ശേഷം രാജ്യത്ത് ഒരിടത്തും സി.പി.എമ്മിന് തനിച്ചു ഭരണമില്ലെന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിച്ച അദ്ദേഹം, പഴയ കീഴ്വഴക്കങ്ങളില്‍ മാത്രം തൂങ്ങിനില്‍ക്കുന്നത് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്നും തുറന്നടിച്ചു.
അടിയന്തരാവസ്ഥയിലെ സി.പി.ഐ നിലപാടിനെ മുട്ടിന് മുട്ടിന് വിമര്‍ശിക്കുന്ന സി.പി.എം നേതാക്കള്‍ രാജസ്ഥാനിലെ സിക്കര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് സ്വന്തം സ്ഥാനാര്‍ത്ഥി ജയിച്ചതെന്ന വസ്തുത മറക്കരുത്. കോണ്‍ഗ്രസ് നയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നിഷേധിക്കാനാവില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. പഴയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുന്നത് മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമേ സഹായിക്കൂ എന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.