ട്രംപിന് പിന്നാലെ ചൈനയും; ഇന്ത്യ-പാക് സംഘർഷത്തില്‍ മധ്യസ്ഥ അവകാശവാദവുമായി ചൈന

ഈ വർഷം മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷം പരിഹരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന രംഗത്തെത്തി. ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തുണ്ടായ വിവിധ നയതന്ത്ര പ്രതിസന്ധികളിൽ ചൈന ക്രിയാത്മകമായി ഇടപെട്ടുവെന്നും മ്യാൻമർ, ഇറാൻ, ഇസ്രായേൽ-പലസ്തീൻ തർക്കങ്ങൾക്കൊപ്പം ഇന്ത്യ-പാക് സംഘർഷവും ചൈനയുടെ മധ്യസ്ഥതയിൽ പരിഹരിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാൽ, ചൈനയുടെയും അമേരിക്കയുടെയും അവകാശവാദങ്ങളെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മറ്റൊരു രാജ്യത്തിന്റെയും ഇടപെടൽ ആവശ്യമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. മെയ് 10-ന് ഇരുരാജ്യങ്ങളിലെയും സൈനിക മേധാവികൾ നേരിട്ട് നടത്തിയ ഫോൺ സംഭാഷണത്തിലൂടെയാണ് വെടിനിർത്തൽ തീരുമാനിച്ചത്. കശ്മീർ ഉൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി.
മെയ് ഏഴ് മുതൽ പത്ത് വരെ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ചൈന സ്വീകരിച്ച നിലപാടുകൾ സംശയാസ്പദമായിരുന്നുവെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത് പാകിസ്ഥാന് സൈനിക സഹായം നൽകുകയും മറുവശത്ത് ഇന്ത്യയുടെ വ്യോമാക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുകയുമാണ് ചൈന ചെയ്തത്. പഹൽഗാമിലെ ഭീകരാക്രമണത്തെ നേരിട്ട് അപലപിക്കാതെ, ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് മാത്രമാണ് അന്ന് ചൈന ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ, ഇപ്പോൾ ഉയർത്തുന്ന മധ്യസ്ഥ അവകാശവാദം വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.