അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ഇടക്കാല ജാമ്യം പരിശോധിക്കും
Jaihind TV News Report
Jaihind TV Web Desk
December 13, 2024
1 min read
•
Updated: June 04, 2026
ബംഗളുരു: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പോലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിയത്.
ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പോലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമാണ് അല്ലു അർജുന്‍റെ അഭിഭാഷകർ വാദിച്ചത്. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തിൽ രാവിലെ അല്ലുവിനെ തെലങ്കാന പോലീസിന്‍റെ സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. നടന്‍റെ അപ്രതീക്ഷിത സന്ദർശനമാണ് തിയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നെന്നും അല്ലു അർജുൻ കോടതിയെ അറിയിച്ചിരുന്നു. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.
ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പോലീസിന്‍റെ ടാസ്ക് ഫോഴ്സാണ് അല്ലു അർജുനെ കസ്റ്റഡിയിലെടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ അല്ലു അർജുന്‍റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പോലീസ് പറയുന്നു. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10