കൊവിഡ് 19 : സംസ്ഥാനത്ത് 141211 പേർ നിരീക്ഷണത്തില്‍
Jaihind TV News Report
Jaihind TV Web Desk
March 30, 2020
1 min read
•
Updated: June 09, 2026
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 141211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 140618 പേർ വീടുകളിലും, 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തകളുട സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 5518 സാമ്പികളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കേരളത്തിൽ ഇന്നലെ വരെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്നവരുടെ എണ്ണം 165 ആയിരുന്നു. കേരളത്തിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയില്‍ നിന്ന് 8 പേർക്കും കാസർകോഡ് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട് , മലപ്പുറം ജില്ലകളിൽ നിന്നും ഓരോർത്തർക്കും ആണ് രോഗം സ്ഥിരീകരിക്കേണ്ടത്. പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 181പേരാണ് നിലവില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം :
ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പോത്തന്‍കോട് സ്വദേശിയ്ക്ക് ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 68 വയസുകാരനായ പോത്തന്‍കോട് സ്വദേശി ഈ മാസം 23 മുതല്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ വിദേശത്ത് നിന്ന് വന്നയാളല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇദ്ദേഹത്തിന്‍റെ വിവരങ്ങള്‍ സംബന്ധിച്ച റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള നടപടിയിലാണ് ജില്ലാഭരണകൂടം. രോഗം സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശിയ്ക്ക് മറ്റു രോഗങ്ങളും ഉണ്ട്. ഇദ്ദേഹത്തിന്‍റെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആണ് രോഗം സ്ഥിരീകരിച്ചത്.
അതിനാൽ വിശദമായ പരിശോധന ഒരിക്കൽ കൂടി നടത്തും
ഒരു മലപ്പുറം സ്വദേശിയും ഒരു കൊല്ലം സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.
എറണാകുളം :
സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകനാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം ലോക്ക് ഡൗൺ ലംഘിക്കാനുള്ള സാധ്യത മുൻനിർത്തി ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി.
നിലവിൽ എറണാകുളം ജില്ലയിൽ ഇയാള്‍ക്ക് പുറമെ രോഗം സ്ഥിരീകരിച്ച് 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 4 പേർ ബ്രിട്ടീഷ് പൗരന്മാരും, 6 പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.
ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ 5730 നിരീക്ഷണത്തിലുണ്ട്.ഇതിൽ 29 പേർ ആശുപത്രിയിൽ നിരീക്ഷത്തത്തിലാണ്. ലോക്ക് ഡൗൺ ലംഘിച്ചതിന് എറണാകുളം സിറ്റിയിൽ 26 കേസുകൾ റജിസ്റ്റർ ചെയ്തു. 26 പേര്‍ അറസ്റ്റിലാവുകയും 17 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
എറണാകുളം റൂറലിൽ - 54 കേസുകൾ റജിസ്റ്റർ ചെയ്യുകയും 61 പേരെ അറസ്റ്റ് ചെയ്യുകയും 23 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഇന്നലെ
ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്കമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനുകളിലും ഇയാൾ സേവനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ല കലക്ടർ അറിയിച്ചു. ലോക്ക് ഡൗണിൻറെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി റോഡിലിറങ്ങി പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലുവ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്കും, റോഡിൽ അന്തിയുറങ്ങുന്നവർക്കും ആവശ്യമായ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി നൽകുന്നുണ്ട്. ജില്ലയിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്.
തൃശൂർ :
ചാലക്കുടി സ്വദേശിയായ 52 കാരനാണ് ജില്ലയിൽ ഏറ്റവും ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി.
ചാലക്കുടി സ്വദേശി മാർച്ച് 20 നാണ് മൗറീഷ്യസിൽ നിന്ന് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ല. സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. ഒടുവിൽ ലഭിച്ച 9 പരിശോധനഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 8 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 7 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 5 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്.
കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14935 ആയി. ഇതിൽ 39 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുളളത്. 514 പേരെ വീടുകളിൽ പുതുതായി നിരീക്ഷണത്തിൽ ആക്കി. 204 പേരെ നിരീക്ഷണ കാലഘട്ടം കഴിഞ്ഞതിനെ തുടർന്ന് ഒഴിവാക്കി.
ജില്ലയിൽ ഇതുവരെയുള്ള പോസിറ്റിവ് കേസുകളെല്ലാം വിദേശത്തു നിന്നു വന്നവർക്കാണുണ്ടായത്. അതിനാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റാരുമായും സമ്പർക്കമുണ്ടാകാതെ ശ്രദ്ധിക്കണണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
പാലക്കാട് :
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചായി. ദുബൈയിൽ നിന്നും വന്ന കിഴക്കഞ്ചേരി പാലക്കുഴി സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു
മലപ്പുറം :
ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ദുബായില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശിയായ 41 കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാർച് 19 ന് ആണ് ഇയാൾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരന്‍റെ കാറില്‍ സ്വന്തം വീട്ടിലെത്തി പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാള്‍ കൈക്കൊണ്ടത്.അതേസമയം ജില്ലയില്‍ 100 പേര്‍ക്ക് കൂടി പുതിയതായി നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,625 ആയി. 82 പേരാണ് വിവിധ ആശുപത്രികളിലും, 64 പേർ ഐസൊലേഷനിലുമുണ്ട്. 96 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
കോഴിക്കോട് :
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ ആകെ 10, 762 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 108 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 21 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ ഒരു സ്രവസാമ്പിള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതുവരെയായി ആകെ 227 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചതില്‍ 218 എണ്ണം നെഗറ്റീവാണ്. ഒന്‍പത് പോസിറ്റീവ് കേസുകളില്‍ ആറ് പേര്‍ കോഴിക്കോടും മൂന്ന് പേര്‍ ഇതര ജില്ലക്കാരുമാണ്. ഇനി 16 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെ 40 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 53 പേര്‍ ഫോണിലൂടെ സേവനം തേടിയിട്ടുണ്ട്.ജില്ലയിൽ ആറ് കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
കണ്ണൂര്‍ :
എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം ബാധിതരുടെ എണ്ണം 35 ആയി. ഇതോടെ, ജില്ല കനത്ത ജാഗ്രതയാണ് നിലവില്‍. ലോക്ക് ഡൗണിനോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ടി.വി.സുഭാഷ് പറഞ്ഞു.
കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ മൂന്നു പേര്‍, തലശ്ശേരി ടെമ്പിള്‍ഗേറ്റ് സ്വദേശികളായ രണ്ടു പേര്‍, കോളയാട് കണ്ണവം സ്വദേശി, നടുവില്‍ കുടിയാന്‍മല സ്വദേശി, ചിറ്റാരിപ്പറമ്പ് മാനന്തേരി സ്വദേശി എന്നിവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മൂര്യാട് സ്വദേശിയായ 30 കാരന്‍ ദുബൈയില്‍ നിന്ന് മാര്‍ച്ച് 22ന് എമിറേറ്റ്‌സിന്റെ ഇകെ 568 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. മൂര്യാട് സ്വദേശിയായ 45 കാരന്‍ ഷാര്‍ജയില്‍ നിന്നും മാര്‍ച്ച് 21 എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 354 നമ്പര്‍ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. 52 വയസ്സ് പ്രായമുള്ള മറ്റൊരു മൂര്യാട് സ്വദേശി ദുബൈയില്‍ നിന്ന് മാര്‍ച്ച് 20ന് എമിറേറ്റ്‌സിന്റെ ഇകെ 568 വിമാനത്തില്‍ ബാംഗ്ലൂര്‍ വഴിയാണ് കണ്ണൂരിലെത്തിയത്. മൂന്നു പേരും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു.
45ഉം 40ഉം പ്രായമുള്ള, ടെമ്പിള്‍ഗേറ്റ് സ്വദേശികളായ രണ്ടുപേരും കോളയാട് കണ്ണവം സ്വദേശിയായ 48 കാരനും ദുബൈയില്‍ നിന്ന് മാര്‍ച്ച് 21 ന് എയര്‍ ഇന്ത്യയുടെ എഐ 938 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും ചികില്‍സയ്‌ക്കെത്തുകയായിരുന്നു.
ദുബൈയില്‍ നിന്ന് മാര്‍ച്ച് 20 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴി കണ്ണൂരിലെത്തിയ നടുവില്‍ സ്വദേശിയായ 35 കാരന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് സ്രവപരിശോധനയ്ക്ക് വിധേയനായത്.
മാനന്തേരിസ്വദേശിയായ 40 കാരന്‍ ദുബൈയില്‍ നിന്ന് മാര്‍ച്ച് 22ന് എമിറേറ്റ്‌സിന്റെ ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തി. തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. നിലവില്‍ നടുവില്‍ സ്വദേശി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും കണ്ണവം സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും അഡ്മിറ്റാണ്. ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ നേരത്തെ കണ്ടെത്തിയിരുന്നു.ഹോം ഐസോലേഷനില്‍ ബാക്കിയുള്ള ആറു പേരെയും അഞ്ചരക്കണ്ടി കോവിഡ്-19 ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടർ ടി.വി സുഭാഷ് പറഞ്ഞു. കൊ വിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
കാസർകോട് :
ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഓഫീസര്‍ ജില്ലയിലെത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രിന്‍സിപ്പൽ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയാണ് കോവിഡ്-19 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയത്. കളക്ടറേറ്റില്‍ നടന്ന പ്രത്യേക യോഗത്തില്‍ പങ്കെടുത്തത്. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലവിലെ സാഹര്യവും വിലയിരുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10