നടന്നത് വലിയ ഡീൽ! മദ്യനയം മാറ്റിയത് ഒയാസിസിന് വേണ്ടി: വി ഡി സതീശൻ
Jaihind TV News Report
Jaihind TV Web Desk
February 03, 2025
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ഒയാസിസ് കമ്പനിക്ക് പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണശല അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് എക്‌സൈസ് മന്ത്രി ഉയര്‍ത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നതാണ് ഇപ്പോള്‍ കാണുന്നത്. മദ്യ നയത്തില്‍ മാറ്റമുണ്ടായപ്പോള്‍ ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യ നിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്. മദ്യനയം മാറി മദ്യനിര്‍മ്മാണ ശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാടത്തെയും കേരളത്തിലെയും ഉള്‍പ്പെടെ ഒരു ഡിസ്റ്റിലറികളും അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴും അവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്. ഇതില്‍ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്നും വെള്ളമാണ് വേണ്ടതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. എന്നിട്ടാണ് ഐ.ഒ.സിയുടെ അംഗീകാരം ഉള്ളതുകൊണ്ടാണ് ഒയാസിസിന് മദ്യനര്‍മ്മാണ പ്ലാന്റിന് അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞത്. ഐ.ഒ.സി അംഗീകരിക്കുന്നതിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒയാസിസിന് ഇന്‍വിറ്റേഷന്‍ നല്‍കി. അപ്പോള്‍ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഐ.ഒ.സിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഒയാസിസിനെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. മന്ത്രിയുടെ രണ്ട് കള്ളങ്ങളാണ് പൊളിഞ്ഞു വീണത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
കേരളത്തിലെ മദ്യനയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനിയുമായി സര്‍ക്കാര്‍ ഡീല്‍ ഉറപ്പിച്ചെന്നു വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. മദ്യ നയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. ഐ.ഒ.സിയുടെ അംഗീകാരം വാങ്ങിയതു പോലും വാട്ടര്‍ അതോറിട്ടിയുടെ കണ്‍സെന്റ് വാങ്ങിയ ശേഷാണ്. ഇതിനെയാണ് കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകരമുണ്ടെന്ന തരത്തില്‍ മന്ത്രി വലിയ കാര്യമായി പറഞ്ഞത്. കേരള സര്‍ക്കാര്‍ ക്ഷണിക്കുന്നതിന് മുന്‍പ് ഈ കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനയത്തില്‍ പറഞ്ഞതും പറയാത്തതും ഉള്‍പ്പെടെയുള്ള എല്ലാ പ്ലാന്റുകളും തുടങ്ങാനാണ് ഒയാസിസിന് അനുമതി നല്‍കിയത്. എന്നിട്ടാണ് മന്ത്രി ഈ കമ്പനിയെ പുകഴ്ത്തിയത്. മന്ത്രിയുടെ പുകഴ്ത്തല്‍ കേട്ടപ്പോഴാണ് സംശയം തോന്നിയത്. ഡല്‍ഹി മദ്യ നയ കോഴയുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ ഉടമ അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിനും ഈ കമ്പനി നിയമനടപടി നേരിടുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെ എക്‌സൈസ് മന്ത്രിയുമായാണ് കമ്പനി ഡീല്‍ നടത്തിയത്. അതിന് ഇടനിലക്കാരുമുണ്ട്. കെ. കവിത കേരളത്തില്‍ വന്ന് താമസിച്ചിട്ടുമുണ്ട്, എക്‌സൈസ് മന്ത്രിയുമായി നേരത്തെ തന്നെ ബന്ധവുമുണ്ട്. ഡല്‍ഹി മദ്യ നയ കേസില്‍ പ്രതിയായ അവരാണ് ഈ കമ്പനിയെ എക്‌സൈസ് മന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തത്. എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ വേറൊരു വകുപ്പും അറിഞ്ഞിട്ടില്ല. ഒരു വകുപ്പുമായും ചര്‍ച്ച ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണം അടിവരയിടാനാണ് മന്ത്രിസഭാ നോട്ട് ഹാജരാക്കിയത്. ഏതായാലും മന്ത്രിസഭ നോട്ട് വ്യാജമാണെന്ന് മന്ത്രി പറഞ്ഞില്ല. ഔദ്യോഗിക രേഖകളാണ് പ്രതിപക്ഷം ഹാജരാക്കിയത്. രേഖകള്‍ എങ്ങനെ കിട്ടിയെന്നു വേണമെങ്കില്‍ അന്വേഷിച്ചു പോകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10