Logo
Wed, Aug 05, 2026 • 11:43 AM
LIVE TV
Watch

No business videos available

No Middle East videos available

"നമുക്ക് ശരിയാക്കാം": കുരുന്നുകളെ ചേർത്തുപിടിച്ച് കരുതൽ; പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 05, 2026
1 min read
SHARE:
SAVE: Login to save

"നമുക്ക് ശരിയാക്കാം": കുരുന്നുകളെ ചേർത്തുപിടിച്ച് കരുതൽ; പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

പത്തനംതിട്ട ജില്ലയിലെ പ്രളയക്കെടുതി നേരിടുന്ന ദുരിതാശ്വാസ ക്യാംപുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി സന്ദർശിച്ചു. തോട്ടപ്പുഴശേരി ചിറയിറമ്പ് എംടിഎൽപി സ്കൂളിലെ ക്യാംപിലെത്തിയ അദ്ദേഹം മൂന്നരവയസ്സുകാരൻ ആദമിനോടും കേൾവി പരിമിതിയുള്ള രണ്ടു വയസ്സുകാരി നയോമികയോടും ചേച്ചി നവമിയോടും സംസാരിക്കുകയും കുരുന്നുകളെ ആശ്വസിപ്പിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളറിയാതെ സ്കൂൾ വളപ്പിൽ ഓടിക്കളിക്കുകയായിരുന്ന കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ വരവ് നിറഞ്ഞ ചിരിയായി മാറി. ചിറയിറമ്പ്, റാന്നി ഗവ. എൽപിഎസ്, തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ ക്യാംപുകൾ സന്ദർശിച്ച അദ്ദേഹം അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കുകയും അവരുടെ ആവലാതികൾ കേൾക്കുകയും ചെയ്തു.

സ്ഥിരം വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വാഗ്ദാനം

ആറന്മുള, തിരുവല്ല പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ആവർത്തിക്കുന്ന വിഷയം ജനങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നദികളിൽ മണൽ അടിഞ്ഞുകൂടിയതാണ് ഇതിന് പ്രധാന കാരണമെന്നും ഇതിന് അടിയന്തര പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി. പുറമ്പോക്ക് ഭൂമിയെന്ന പേരിൽ പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ചിറയിറമ്പ് സ്വദേശിനി ആഷ്‌ലിയുടെയും കുടുംബത്തിന്റെയും പരാതി കേട്ട മുഖ്യമന്ത്രി "നമുക്ക് ശരിയാക്കാം" എന്ന ആശ്വാസവാക്കും നൽകിയാണ് മടങ്ങിയത്. നിലവിൽ ചിറയിറമ്പ് സ്കൂളിൽ 62, റാന്നിയിൽ 24, തിരുമൂലപുരത്ത് 86 എന്നിങ്ങനെയാണ് ക്യാംപുകളിലെ ആളുകളുടെ എണ്ണം.

വനത്തിനുള്ളിലെ മണ്ണിടിച്ചിൽ: അതിതീവ്രമഴയിൽ പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ പെയ്ത 340 മില്ലിമീറ്റർ വരെയുള്ള അതിതീവ്രമഴയും വനത്തിനുള്ളിലുണ്ടായ വലിയ മണ്ണിടിച്ചിലുമാണ് പെട്ടെന്ന് വെള്ളം ഉയരാൻ കാരണമായതെന്ന് കോഴഞ്ചേരിയിൽ നടന്ന അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ആളപായമൊന്നുമില്ലാതെ വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടാണ്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ 14 മൽസ്യബന്ധന ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ കഴിയുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ക്യാംപുകളിൽ മികച്ച സൗകര്യങ്ങളും ആരോഗ്യപരിശോധനയും

ദുരിതാശ്വാസ ക്യാംപുകളിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിഥിത്തൊഴിലാളികൾക്കായി പ്രത്യേക ഭക്ഷണവും തയാറാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ക്യാംപുകളിൽ കൃത്യമായ ആരോഗ്യപരിശോധന ഉറപ്പാക്കിയിട്ടുണ്ട്. വെള്ളമിറങ്ങി വീടുകളിലേക്ക് മടങ്ങുന്നവർക്ക് വീടും കിണറുകളും ശുചീകരിക്കുന്നതിനുള്ള സാമഗ്രികൾ വിതരണം ചെയ്യും. മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമ്മൻ, സി.വി. ശാന്തകുമാർ, കലക്ടർ എ.നിസാമുദ്ദീൻ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനവേളയിൽ ഒപ്പമുണ്ടായിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10