കേരളത്തെ മാറ്റിയെഴുതാൻ യു.ഡി.എഫ് സർക്കാർ; ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ', സുതാര്യ ഭരണം, വികസന കുതിപ്പ്; സർവ്വമേഖലകളെയും തൊട്ടറിഞ്ഞ് നയപ്രഖ്യാപന പ്രസംഗം
കേരളത്തെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പുതിയൊരു യുഗത്തിലേക്ക് നയിക്കുമെന്ന ശക്തമായ പ്രഖ്യാപനവുമായി യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ നിയമസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ഭരണകാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനും സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ സുതാര്യമായി വിശദീകരിക്കാനും സർക്കാർ 'ധവളപത്രം' ഇറക്കും. യുവജനങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകുന്ന നയരേഖ, അഴിമതിരഹിതവും വേഗതയേറിയതുമായ ഭരണസംവിധാനം വാഗ്ദാനം ചെയ്യുന്നു. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര സർക്കാരുമായി പരമാവധി സഹകരിക്കാനും അർഹമായ പിന്തുണ നേടിയെടുക്കാനും യു.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങും.
ഇന്ദിരാ ഗ്യാരണ്ടിയും വയോജന-യുവജന ക്ഷേമവും
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും വാക്കല്ലെന്ന് തെളിയിച്ചുകൊണ്ട്, ജനപ്രിയ പദ്ധതിയായ 'ഇന്ദിരാ ഗ്യാരണ്ടി' നടപ്പിലാക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി ഏറ്റവും പ്രധാനപ്പെട്ട വയോജന വകുപ്പ് രൂപീകരിക്കാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. കർഷകരുടെയും സാധാരണക്കാരുടെയും ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. ഭൂനിയമങ്ങൾ പുനഃക്രമീകരിക്കുകയും പട്ടയ വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. ഇതിനൊപ്പം വഖഫ് ബോർഡ് പൂർണ്ണമായി ഉടച്ചുവാർക്കുമെന്നും, മതേതരത്വത്തിന് മുൻതൂക്കം നൽകിയുള്ള ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും നയപ്രഖ്യാപനത്തിലൂടെ സർക്കാർ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വലിയ മുന്നേറ്റം
വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് യു.ഡി.എഫ് സർക്കാർ വൻ പ്രാധാന്യമാണ് നൽകുന്നത്. എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പ്രത്യേക കർമ്മപദ്ധതികൾ നടപ്പിലാക്കും. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ എല്ലാ അവശ്യമരുന്നുകളും ഉറപ്പാക്കുകയും, പാലിയേറ്റീവ് കെയർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യും.
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; പൊതുവിതരണം ശക്തമാക്കും
കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് പുതിയ ആക്കം കൂട്ടും. ഇതിനായി എക്സൈസ് നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. സാധാരണക്കാരായ ജനങ്ങൾക്ക് വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നൽകാൻ സപ്ലൈകോ റേഷൻ കടകളുടെയും മാവേലി സ്റ്റോറുകളുടെയും എണ്ണം വൻതോതിൽ വർദ്ധിപ്പിക്കും. തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം പഞ്ചായത്ത് രാജ് സംവിധാനങ്ങളെ കൂടുതൽ ശാക്തീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
അടിസ്ഥാന സൗകര്യ വികസനവും കർഷക സൗഹൃദ നയങ്ങളും
റോഡ്, ജലം, വ്യോമ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിക്കൊണ്ട് വലിയൊരു സംയോജിത ഗതാഗത ശൃംഖല യു.ഡി.എഫ് ഭരണത്തിൽ യാഥാർത്ഥ്യമാകും. ഇതിനായി നാലുവരിപ്പാതകളുടെ എണ്ണം കൂട്ടാനും റോഡ് വികസനത്തിന് പ്രത്യേക കർമ്മ പദ്ധതികൾക്കും രൂപം നൽകും. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരുന്നതിനൊപ്പം വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ നിലവിൽ വരും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതു-സ്വകാര്യ പങ്കാളിത്ത (PPP) പദ്ധതികളും വ്യവസായ രംഗത്ത് ഏകജാലക സംവിധാനവും ഐടി പാർക്കുകളുടെ വികസനവും വഴി കേരളത്തെ പുതിയൊരു നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റും. കൂടാതെ, മനുഷ്യ-മൃഗ സംഘർഷ ബാധിത പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
സിനിമയും ടൂറിസവും പുനരുജ്ജീവിപ്പിക്കും
പ്രതിസന്ധിയിലായ തിയേറ്റർ മേഖലയ്ക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും സർക്കാർ നൽകും. അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK) കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. ഒപ്പം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ തീർത്ഥാടന ടൂറിസം പദ്ധതികൾ വ്യാപകമാക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.