Logo
Sat, Aug 08, 2026 • 09:27 AM
LIVE TV
Watch

No business videos available

No Middle East videos available

ഉത്സവബത്തയിൽ മാറ്റമില്ല, ആനുകൂല്യങ്ങൾ സമയത്ത്; തൊഴിലാളികൾക്ക് ഉറപ്പ് നൽകി മന്ത്രി ബിന്ദു കൃഷ്ണ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 08, 2026
1 min read
SHARE:
SAVE: Login to save

ഉത്സവബത്തയിൽ മാറ്റമില്ല, ആനുകൂല്യങ്ങൾ സമയത്ത്; തൊഴിലാളികൾക്ക് ഉറപ്പ് നൽകി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഓണം ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും മുൻ വർഷത്തെ പോലെ ഇത്തവണയും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആനുകൂല്യ വിതരണത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ഓണം ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെടുന്ന സർക്കാർ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഐ.ടി. മേഖലയിലെ തൊഴിൽ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ തുടരുമെന്നും മന്ത്രി പറഞ്ഞു.

ലേബർ കോഡുമായി ബന്ധപ്പെട്ട ശിൽപ്പശാല മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്നതോടെ സംഘടിപ്പിക്കും. ഇക്കാര്യത്തിൽ കാലതാമസമുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.

 പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്കും ഓണാശ്വാസം

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഈ വർഷം ഓണത്തോടനുബന്ധിച്ച് 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യും. ഇതിനായി 20,87,000 രൂപ വകയിരുത്തിയിട്ടുണ്ട്. പകരം 20 കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ വീതം അനുവദിക്കുന്നതിനായി 23,21,830 രൂപയും വകയിരുത്തിയിട്ടുണ്ട്.

മൂന്ന് വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കയർ സ്ഥാപനങ്ങൾ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 9,806 തൊഴിലാളികൾക്ക് ഓണത്തിന് എക്സ്ഗ്രേഷ്യ അനുവദിക്കും. 2,000 രൂപ നിരക്കിൽ ഇതിനായി 1.96 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒന്നോ അതിലധികമോ വർഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,500 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ ധനസഹായം നൽകുന്നതിനായി 3,10,42,500 രൂപയും നീക്കിവെച്ചിട്ടുണ്ട്.

 മരംകയറ്റ തൊഴിലാളികൾക്കും ധനസഹായം തുടരും

മരംകയറ്റ തൊഴിലാളികളുടെ അവശതാ പെൻഷൻ, ജോലിക്കിടെ അപകടം സംഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്കുള്ള ഒറ്റത്തവണ ധനസഹായ പദ്ധതി എന്നിവ തുടരും. 2025-26 സാമ്പത്തിക വർഷത്തിൽ മരംകയറ്റ തൊഴിലാളി അവശതാ പെൻഷൻ പദ്ധതിപ്രകാരം 2024 ഡിസംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള പെൻഷൻ വിതരണത്തിനായി **1,030 ഗുണഭോക്താക്കൾക്ക് 1,66,36,200 രൂപ** അനുവദിച്ചിട്ടുണ്ട്.
മരംകയറ്റ തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിനായി ജില്ലാ ലേബർ ഓഫീസർമാർ പാസാക്കിയ 57 കേസുകൾക്ക് 38.50 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 പരമ്പരാഗത തൊഴിൽ മേഖലകൾക്ക് 94.75 കോടി

സംസ്ഥാനത്തെ കയർ, കൈത്തറി, ഖാദി, മത്സ്യ, ഈറ്റ, പനമ്പ്, ബീഡി-സിഗാർ തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളിലെ 1,97,093 തൊഴിലാളികൾക്ക് സാമ്പത്തിക പിന്തുണാ പദ്ധതി (ഇൻകം സപ്പോർട്ട് സ്കീം) പ്രകാരം ഇതിനകം 82.02 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ഗാർഹിക തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കാലാവധി കഴിഞ്ഞ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റികൾ (ഐ.ആർ.സി.) പുനഃസംഘടിപ്പിക്കും. അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

 കഴിഞ്ഞദിവസം വൈകിട്ട് മൂന്നിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, അഡീഷണൽ സെക്രട്ടറി ഷീജ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ എന്നിവർ പങ്കെടുത്തു.

ഐ.എൻ.ടി.യു.സി., എസ്.ടി.യു., സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ബി.എം.എസ്., കെ.ടി.യു.സി., എച്ച്.എം.എസ്., ഐ.ടി.യു., ടി.യു.സി.സി., സേവാ യൂണിയൻ, എച്ച്.എം.കെ.പി., ടി.യു.സി.ഐ., യു.ടി.യു.സി. തുടങ്ങിയ വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10