സൊഹ്‌റാബുദ്ദീന്‍ വധ കേസ്: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Jaihind TV News Report
Jaihind TV Web Desk
December 21, 2018
1 min read
•
Updated: June 02, 2026
മുംബൈ: സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി തുള്‍സിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് പ്രത്യേക സി.ബി.െഎ കോടതിവിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരായ സാഹചര്യത്തെളിവുകളും ശക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദൃക്‌സാക്ഷികള്‍ മൊഴി നല്‍കാത്തതിന് പ്രൊസിക്യുട്ടറെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്.ജെ. ശര്‍മ പറഞ്ഞു. ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളില്‍ ഏറെയും.
കഴിഞ്ഞ അഞ്ചിനാണ് വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്.ജെ. ശര്‍മ മാറ്റിയത്. സൊഹ്‌റാബുദ്ദീനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലും കൗസര്‍ബിയെ പീഡനശേഷം കൊലപ്പെടുത്തിയെന്നുമാണ് കേസ്. കൗസര്‍ബിയുടെ മൃതദേഹം കത്തിച്ച് തെളിവു നശിപ്പിച്ചു. വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രാഷ്ട്രീയ, പൊലീസ്, അധോലോക റാക്കറ്റിന്റെ ഭാഗമായിരുന്നു സൊഹ്‌റാബുദ്ദീനും പ്രജാപതിയുമെന്നാണ് സി.ബി.െഎ കണ്ടെത്തല്‍. മേലാളന്മാരെ ധിക്കരിച്ച സൊഹ്‌റാബുദ്ദീനെ മഹാരാഷ്ട്രയിലേക്കുള്ള ബസ്‌യാത്രക്കിടെ ഭാര്യക്കും പ്രജാപതിക്കും ഒപ്പം പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് 2005 നവംബറില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ ഭീകരനെന്ന് ആരോപിച്ച് സൊഹ്‌റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കൗസര്‍ബിയെ കാണാതായി. 2006 ഡിസംബറില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചുവെന്ന വ്യാജേന പ്രജാപതിയെയും കൊലപ്പെടുത്തി.
'അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള െഎ.എ.എസ് ഉദ്യോഗസ്ഥരായ ഡി.ജി. വന്‍സാര, അഭയ് ചുദാസാമ, എം.എന്‍. ദിനേശ്, രാജ്കുമാര്‍ പാണ്ഡ്യന്‍ തുടങ്ങി 38 പേരായിരുന്നു തുടക്കത്തില്‍ കേസിലെ പ്രതികള്‍.
2014നുശേഷം മൂന്നു വര്‍ഷത്തിനിടെ അമിത് ഷായും െഎ.പി.എസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ സി.ബി.െഎ കോടതി കേസില്‍നിന്ന് ഒഴിവാക്കി. എസ്.െഎ, എ.എസ്.െഎ, കോണ്‍സ്റ്റബ്ള്‍ റാങ്കിലുള്ള 21 പേരും കൗസര്‍ബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി കരുതുന്ന ഫാം ഹൗസിന്റെ ഉടമയുമാണ് വിചാരണ നേരിട്ടത്.
കോടതിയില്‍ വിസ്തരിച്ച 210 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പ്രധാനപ്പെട്ട 92 പേര്‍ വിചാരണക്കിടെ കൂറുമാറി. പ്രജാപതിയുടെ അമ്മ, ഭീഷണപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെക്കുറിച്ച് മൊഴി നല്‍കിയ കെട്ടിടനിര്‍മാതാക്കളായ പട്ടേല്‍ സഹോദരങ്ങള്‍ തുടങ്ങി 400ലേറെ സാക്ഷികളെ വിസ്തരിച്ചില്ല. പലരും ഭീഷണിമൂലം കോടതിയില്‍ എത്തിയുമില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10