'സിപിഎമ്മിനും ആ അർത്ഥം മനസ്സിലാകണം'; ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സിപിഎം-സിപിഐ ചർച്ച പരാജയം; ഇടതുമുന്നണിയിൽ വൻ പ്രതിസന്ധി
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തർക്കപരിഹാരത്തിനായി ഇരുപാർട്ടികളും ഇന്ന് നടത്തിയ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചർച്ച വിജയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഇത് പദവിയുടെയോ അപമാനത്തിന്റെയോ പ്രശ്നമല്ലെന്ന് പ്രതികരിച്ചു. മുന്നണി നന്നായി മുന്നോട്ടുപോകാൻ സിപിഐ തയ്യാറാണെന്നും എന്നാൽ എൽഡിഎഫ് എന്ന പേരിന്റെ അർത്ഥം ഉൾക്കൊള്ളാൻ സിപിഎമ്മിനും കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഎമ്മിൽ നിന്ന് തന്നെയാകുന്നതാണ് സഭയിലെ പതിവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തർക്കം പരിഹരിക്കാനാകാത്ത പശ്ചാത്തലത്തിൽ മുന്നണിയുടെ സംയുക്ത നിയമസഭാകക്ഷി യോഗം വിളിച്ചുചേർക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് എൽഡിഎഫ്. സഭയിൽ പതിവ് കാര്യപരിപാടികൾ ആരംഭിച്ച ഇന്നലെ സിപിഎം നിയമസഭാകക്ഷി യോഗം മാത്രമാണ് ചേർന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ സിപിഎമ്മിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ആവശ്യം പരസ്യമാക്കിയ സാഹചര്യത്തിൽ മുഖംരക്ഷിക്കാൻ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന അഭിപ്രായം പോലും സിപിഐയിൽ ശക്തമാണ്. ഈ നിലപാടിലേക്ക് സിപിഐ നീങ്ങിയാൽ അത് സംസ്ഥാന ഭരണത്തിലും മുന്നണി സംവിധാനത്തിലും വലിയ രാഷ്ട്രീയ പ്രതിസന്ധിക്കും ക്ഷീണത്തിനും കാരണമാകുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.