" ‘ഓപ്പറേഷൻ തൂഫാൻ’ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടാക്കി"; ഇനി അടുത്ത ഘട്ടത്തിലേക്കെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂഫാൻ പദ്ധതി കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിലുള്ള ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കും. കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്നുള്ള വൻ ഓപ്പറേഷനാണ് അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ എല്ലാ മാർഗ്ഗങ്ങളിലൂടെയുമുള്ള ലഹരിക്കടത്ത് പൂർണ്ണമായി തടഞ്ഞ് കേരളത്തെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ ശക്തമായതോടെ ലഹരിമാഫിയ ഓൺലൈൻ, കൊറിയർ സംവിധാനങ്ങൾ വഴി പുതിയ കടത്തുമാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകൾ യാതൊരു മരുന്നും വിതരണം ചെയ്യരുത്. കാൻസർ രോഗികൾക്കുള്ള മരുന്നുകൾ വരെ വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തിൽ മെഡിക്കൽ ഷോപ്പ് ഉടമകൾ കടുത്ത ജാഗ്രത പുലർത്തണം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സംയുക്ത പരിശോധനകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ലഹരിക്കടത്ത് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പുതിയ എൻഡിപിഎസ് (NDPS) കോടതികൾ ആരംഭിക്കും. ഇതിനായി 10 കോടതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
ലഹരി വിഷയങ്ങളിൽ ജനങ്ങൾ സ്വയം പൊലീസോ കോടതിയോ ആകാൻ ശ്രമിക്കരുതെന്നും വിവരങ്ങൾ പൊലീസിന് കൈമാറുകയാണ് ചെയ്യേണ്ടതെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. പെരുമ്പാവൂരിൽ നടന്ന മൊട്ടയടിക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത്തരം നിയമവിരുദ്ധമായ പ്രവണതകൾ ഓപ്പറേഷൻ തൂഫാന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററായി എഡിജിപി പി. വിജയൻ ഐപിഎസിനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി അറിയിച്ചു. അതേസമയം, ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഉസ്ബെക്കിസ്ഥാനിൽ വെച്ച് മരണപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ റീ-പോസ്റ്റ്മോർട്ടം നടപടികൾ നടക്കുകയാണെന്നും ഇന്ത്യൻ എംബസി വിഷയം സജീവമായി ഇടപെടുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.