'ലോകായുക്ത വിധി വിചിത്രം, ഗവര്‍ണര്‍ ഒപ്പിടുന്നതുവരെയോ സർക്കാരിന്‍റെ കാലാവധി കഴിയുന്നതുവരെയോ കേസ് നീളും'; പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
March 31, 2023
1 min read
•
Updated: May 13, 2026
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത വിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ വാദം പൂര്‍ത്തിയാക്കി ഒരു കൊല്ലത്തിന് ശേഷമാണ് വിധി വരുന്നത്. കാലതാമസം എന്തിനായിരുന്നുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഒരു കാലത്തും പുറത്തു വരാത്ത വിധിയായി ഇത് മാറിയേനെയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേസ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ഫുള്‍ ബെഞ്ചിന് വിടണമെന്ന് വിധിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2019-ല്‍ തന്നെ ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകയുക്ത ആയിരുന്ന സമയത്ത് ഇത്തരമൊരു അഭിപ്രായം വന്നപ്പോള്‍ ഫുള്‍ ബെഞ്ചിലേക്ക് വിടുകയും രണ്ട് ഉപലോകായുക്തയുക്തകളും അടങ്ങുന്ന ഫുള്‍ബെഞ്ച് ഇത് നിലനില്‍ക്കുന്ന കേസാണെന്നും പരാതിയുടെ മെറിറ്റിലേക്ക് പോകണമെന്നും തീരുമാനിച്ചതാണ്. തീരുമാനം എടുത്ത വിഷയം നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഫുള്‍ബെഞ്ചിലേക്ക് പോകണമെന്ന തീരുമാനം എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ്. 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ കേസിന്‍റെ മെറിറ്റിലാണ് വാദം നടന്നത്. അതിനു ശേഷം വിധി പറയാനായി മാറ്റി. ഇതിനിടയിലാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. അതില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്ന വിശ്വാസത്തിലായിരുന്നു സര്‍ക്കാര്‍.
ഈ വിധിയോടെ അഴിമതി നിരോധന സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ എല്ലാ വിശ്വാസവും തകര്‍ന്നിരിക്കുകയാണ്. 2016 വരെ 1600 ഓളം കേസുകളാണ് ലോകായുക്തയ്ക്ക് മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 40 ആയി ചുരുങ്ങി. ലോകായുക്തയുടെ വിശ്വാസ്യത താഴേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഉന്നത നീതിപീഠങ്ങള്‍ ഗൗരവതരമായി ഇക്കാര്യത്തില്‍ ഇടപെടണം. നിയമപരമായ ഒരു പശ്ചാത്തലവും ഇല്ലാത്ത വിധിയാണ് പുറത്തു വന്നിരിക്കുന്നത്.
ഫുള്‍ബെഞ്ച് തീരുമാനം എടുത്ത ഒരു വിഷയം വീണ്ടും ഫുള്‍ബെഞ്ചിന് വിടുന്നത് നിയമപരമല്ല. ഇത് സര്‍ക്കാരിന് സഹായിക്കുന്നതിന് വേണ്ടിയുള്ള വിധിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി അല്ലാതാകുന്നതുവരെയോ ലോകായുക്ത ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതുവരെയൊ വിധി നീട്ടിക്കൊണ്ടുപോകുകയാണ് ലക്ഷ്യം. അതിനു വേണ്ടി മനപൂര്‍വമായാണ് കേസ് നിലനില്‍ക്കുമോയെന്ന പ്രശ്‌നം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ ഭിന്നത ഉണ്ടെങ്കില്‍തന്നെ വിധി പറയാന്‍ ഒരു കൊല്ലം കാത്തിരുന്നത് എന്തിനു വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോകായുക്തയെ കെ.ടി ജലീല്‍ ഭീഷണിപ്പെടുത്തിയതിന്‍റെയും ആക്ഷേപിച്ചതിന്‍റെയും ഫലം ഇപ്പോഴാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10