കവളങ്ങാട് ബാങ്കില്‍ കോടികളുടെ തീവെട്ടിക്കൊള്ള: തകര്‍ന്നുവീണ സഹകരണ ബാങ്ക് കെട്ടിട നിര്‍മാണത്തിലെ അഴിമതി റിപ്പോര്‍ട്ട് പൂഴ്ത്തി; സിപിഎം ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണം
കോതമംഗലം കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലത്ത് നിർമിക്കുന്ന ബഹുനില കെട്ടിടം തകർന്ന സംഭവത്തിൽ കണ്ടെത്തിയ കോടികളുടെ ക്രമക്കേട് റിപ്പോർട്ട് അധികൃതർ പൂഴ്ത്തി. സഹകരണ ഇൻസ്പെക്ടർ കഴിഞ്ഞ ഫെബ്രുവരിയിൽ സമർപ്പിച്ച കൃത്യമായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടിലാണ് ജോയിന്റ് രജിസ്ട്രാർ യാതൊരു നടപടിയും സ്വീകരിക്കാതെ ഒളിച്ചുകളി നടത്തുന്നത്. ബാങ്ക് ഭരിക്കുന്ന ഇടത് ഭരണസമിതിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുപോലും ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ വൈകിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
ഹൈറേഞ്ചിന്റെ കവാടമായ നേര്യമംഗലത്ത് ടൂറിസം വികസനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കവളങ്ങാട് സഹകരണ ബാങ്ക് നിർമിക്കുന്ന മൾട്ടി സർവീസ് സെന്ററാണ് വിവാദത്തിലായിരിക്കുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണതോടെയാണ് കോടികളുടെ അഴിമതിയുടെയും കമ്മീഷനടപടികളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 15.55 കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണത്തിന് ബാങ്ക് ഭരണസമിതി തീരുമാനമെടുത്തത്. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള എല്ലാ നിർമാണങ്ങൾക്കും നിർബന്ധമായും ഇ-ടെൻഡർ വിളിക്കണമെന്ന ചട്ടമുണ്ടായിരിക്കെ, അത് കാറ്റിൽപ്പറത്തി രഹസ്യമായാണ് കരാർ ഉറപ്പിച്ചത്. മലപ്പുറത്തെ 'സ്റ്റാർ ഇന്റീരിയർ' എന്ന സ്ഥാപനത്തിനാണ് നിർമാണ ചുമതല നൽകിയത്. പ്രോജക്റ്റ് റിപ്പോർട്ട് പ്രകാരം 13.58 കോടി രൂപ മാത്രം മതിയായ നിർമാണത്തിനാണ് രണ്ട് കോടിയോളം രൂപ അധികം നൽകി കരാർ ഉറപ്പിച്ചതും ഇതിനുപിന്നിൽ വൻ കമ്മീഷൻ ഇടപാട് നടന്നതും.
നിർമാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ചട്ടവിരുദ്ധമായി 5.15 കോടി രൂപയാണ് കരാർ കമ്പനിക്ക് അഡ്വാൻസായി ബാങ്ക് അധികൃതർ നൽകിയത്. കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റായി കമ്പനി കെട്ടിവയ്ക്കേണ്ടിയിരുന്ന 77 ലക്ഷം രൂപ വാങ്ങിതുമില്ല. സ്വന്തക്കാർക്ക് വഴിപ്പെട്ട്, കമ്പനിക്ക് സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും ചെലവില്ലാതെ കോടികളുടെ ലാഭമുണ്ടാക്കിക്കൊടുക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതെന്ന് സഹകരണ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കൂടാതെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) നിന്നുള്ള വിദഗ്ദ്ധ പഠനസംഘം നടത്തിയ പരിശോധനയിലും കെട്ടിട നിർമാണത്തിലെ ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നുണ്ട്. ചുരുക്കത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ വൻ തീവെട്ടിക്കൊള്ളയാണ് നടന്നിരിക്കുന്നത്.
അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ എട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. കവളങ്ങാട് ബാങ്കിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണ ചുമതലയും, അഞ്ച് ബ്രാഞ്ചുകളുടെ നവീകരണവും, ഇടത് മുന്നണി തന്നെ ഭരിക്കുന്ന കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ നിർമാണ ചുമതലയും ഇതേ കമ്പനിക്ക് തന്നെയാണ് നൽകിയിരുന്നത്. ബാങ്കിൽ നടന്ന കൊടികുത്തിയ കൊള്ളയ്ക്കെതിരെ സിപിഎമ്മിനകത്തു നിന്ന് തന്നെ ജില്ലാ സെക്രട്ടറി പ്രമോദ് നാരായണനും സംസ്ഥാന സെക്രട്ടറിക്കും അടക്കം പരാതികൾ ലഭിച്ചെങ്കിലും അതെല്ലാം പാർട്ടി നേതൃത്വം മുക്കുകയായിരുന്നു. നിലവിൽ ഈ വൻ അഴിമതിക്കെതിരെ വിജിലൻസിന് മുന്നിലാണ് പരാതിയുള്ളത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.