നീറ്റ് പി.ജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കണം: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്ക് കെ. സുധാകരൻ എം.പി കത്തയച്ചു
ഓഗസ്റ്റ് 30-ന് നടക്കാനിരിക്കുന്ന നീറ്റ് പി.ജി (NEET PG 2026) പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നുള്ള അപേക്ഷകർക്ക് സ്വന്തം സംസ്ഥാനത്തോ അടുത്തുള്ള ജില്ലകളിലോ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ പുനഃക്രമീകരിച്ചു നൽകണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ / ആരോഗ്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിക്ക് അദ്ദേഹം അടിയന്തരമായി കത്തയച്ചു. മുൻവർഷങ്ങളിൽ വിദ്യാർഥികൾക്ക് സ്വന്തം ജില്ലകളിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നുവെങ്കിൽ, ഇത്തവണ അപേക്ഷകളിൽ സംസ്ഥാന തലത്തിലുള്ള മുൻഗണനകളാണ് ശേഖരിച്ചിരുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേർക്കും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ വിദൂര കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതേണ്ടി വരുന്നത്. ഇത് വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കേന്ദ്രങ്ങൾ പെട്ടെന്ന് മാറ്റിയ വിവരമറിഞ്ഞതോടെ ടിക്കറ്റ് റിസർവേഷൻ ലഭിക്കാതെയും താങ്ങാനാകാത്ത യാത്രാച്ചെലവുകൾ കാരണവും ഉദ്യോഗാർഥികൾ കടുത്ത ദുരിതത്തിലാണ്. മുൻപ് എയിംസ് (AIIMS) പരീക്ഷയുടെ സമയത്തും സമാനമായ പ്രതിസന്ധിയുണ്ടായതും പലർക്കും പരീക്ഷ എഴുതാൻ സാധിക്കാതെ പോയ കാര്യവും എം.പി കത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരപരീക്ഷയ്ക്ക് തൊട്ടുമുമ്പ് നൂറുകണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്നത് വിദ്യാർഥികളുടെ മാനസിക തയ്യാറെടുപ്പിനെയും അവരുടെ പരീക്ഷാ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്നിവയുമായി കേന്ദ്രമന്ത്രി അടിയന്തരമായി ബന്ധപ്പെടണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള മുഴുവൻ അപേക്ഷകർക്കും അവരവരുടെ സ്വന്തം ജില്ലകളിലോ അല്ലെങ്കിൽ കേരളത്തിലെ തൊട്ടടുത്തുള്ള മറ്റ് ജില്ലകളിലോ പരീക്ഷ എഴുതാനുള്ള സൗകര്യം അടിയന്തരമായി തയാറാക്കണമെന്നും എം.പി തന്റെ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.