കണ്ണൂരില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം; നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷനല്‍ സൊസൈറ്റിക്കെതിരെ നിക്ഷേപകർ
കണ്ണൂരില്‍ സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു. പാര്‍ട്ടി നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷനല്‍ സൊസൈറ്റി'ക്കെതിരെയാണ് നിക്ഷേപകര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ പ്രസിഡന്റും, ഇരിട്ടിയിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഭാരവാഹികളുമായ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകരുടെ പ്രതിഷേധം.
2015-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സൊസൈറ്റി, സ്വാകാര്യ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് പതിനായിരത്തിലധികം ആളുകളില്‍ നിന്ന് കോടികളുടെ ഫണ്ട് സമാഹരിച്ചത്. 1,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് തുക കൈപ്പറ്റിയത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കോളേജ് നിര്‍മ്മാണം ആരംഭിക്കുകയോ, പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി. എത്രയും വേഗം കോളേജ് സ്ഥാപിക്കുകയോ അല്ലെങ്കില്‍ നിക്ഷേപിച്ച തുക പൂര്‍ണ്ണമായി തിരികെ നല്‍കുകയോ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
വിഷയത്തില്‍ ഭാരവാഹികള്‍ക്കെതിരെ വിമര്‍ശനവുമായി പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. പണം പിരിച്ചെടുക്കാന്‍ കാണിച്ച താല്പര്യം കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഭാരവാഹികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും, വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ജോസഫ് തോമസ് ആവശ്യപ്പെട്ടു. വിഷയം മുന്‍പ് തന്നെ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിക്ഷേപകരുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യന്‍ രംഗത്തെത്തി. സാമ്പത്തിക തിരിമറി ആരോപണം അടിസ്ഥാനരഹിതമാണെന്നും, കോളേജ് നിര്‍മ്മാണത്തിനായി ഇരിട്ടി നഗരത്തോട് ചേര്‍ന്ന് 38 സെന്റ് ഭൂമി ഇതിനകം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ബിനോയ് കുര്യന്‍ വിശദീകരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.