"പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവി"; 'കടക്ക് പുറത്തും' തിരിച്ചടിയായെന്ന് സിപിഎം പാലക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം
സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. പിണറായി വിജയന്റെ സംസാരഭാഷയും എം.വി. ഗോവിന്ദന്റെ ശരീരഭാഷയും ജനങ്ങൾക്കിടയിൽ വലിയ തോൽവിയായി മാറിയെന്ന് യോഗത്തിൽ വിമർശനമുയർന്നു. 'കടക്ക് പുറത്ത്', 'ഡാഷ് മോനെ' തുടങ്ങിയ മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്നാണ് ഏരിയ കമ്മിറ്റി വിലയിരുത്തുന്നത്. കൂടാതെ, സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒന്നിനും വ്യക്തതയില്ലെന്നും പാർട്ടി അണികൾ തന്നെ കുറ്റപ്പെടുത്തി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങളെയും പ്രസ്താവനകളെയും തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നത് വലിയ വീഴ്ചയായി. ഇത് സംസ്ഥാനത്ത് വൻതോതിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് വഴിവച്ചു. പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വോട്ട് കുറയാൻ ഇടയാക്കിയത് ഇത്തരം ഘടകങ്ങളാണെന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ തുറന്നടിച്ചു. തൃത്താല മണ്ഡലത്തിലെ പരാജയം അവിടുത്തെ പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്തതുകൊണ്ട് സംഭവിച്ചതാണ്. പാർട്ടിയിലെയും ഭരണത്തിലെയും പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പാർട്ടിക്ക് നിലനിൽപ്പുണ്ടാകില്ലെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനെതിരെ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലും രൂക്ഷവിമർശനം ഉയർന്നു. കേരളത്തിൽ പലയിടത്തും സിപിഐയെ പൂർണ്ണമായി മാറ്റിനിർത്തി, യുഡിഎഫിന്റെ പ്രചാരണ ശൈലി അനുകരിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. എൽഡിഎഫ് എന്ന മുന്നണി സംവിധാനം വെറും 'പിണറായി വിജയനിൽ' മാത്രം ഒതുങ്ങിനിന്നു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത കരുത്തായ ദളിത്, പിന്നോക്ക വിഭാഗങ്ങൾ എൽഡിഎഫുമായി വലിയ രീതിയിൽ അകന്നു. ഈ പൊതുതിരഞ്ഞെടുപ്പിൽ 64 ദളിത് സംഘടനകളാണ് എൽഡിഎഫിനെതിരെ പരസ്യമായി രംഗത്തിറങ്ങി പ്രവർത്തിച്ചതെന്നും സിപിഐ വിലയിരുത്തി.
ഇടതുപക്ഷ രാഷ്ട്രീയം ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ സംഭവിച്ച വീഴ്ചകൾ സർവ്വ മേഖലകളിലും എൽഡിഎഫിന് തിരിച്ചടിയായി ബാധിച്ചു. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിക്കാൻ സിപിഎം നേതൃത്വം തയാറായില്ലെന്ന ഗൗരവമേറിയ ആക്ഷേപവും യോഗത്തിൽ ഉയർന്നു. സിപിഐ സംസ്ഥാന നേതാവും എംപിയുമായ പി. സന്തോഷ് കുമാർ പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു ഘടകകക്ഷിയായ സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.