കുറ്റസമ്മതം നടത്തി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയത്തിലെ വന്‍ പരാജയം ഒടുവില്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി
സിബിഎസ്ഇ പ്ലസ്ടു പുനർ മൂല്യനിർണയ സംവിധാനത്തിലുണ്ടായ ഗുരുതരമായ സാങ്കേതിക തകരാറുകളും ഉത്തരക്കടലാസ് അട്ടിമറികളും രാജ്യവ്യാപകമായി വൻ പ്രതിഷേധത്തിന് കാരണമായതോടെ ഒടുവിൽ വീഴ്ച സമ്മതിച്ച് കേന്ദ്ര സർക്കാർ. പരീക്ഷാ പരിഷ്കാരങ്ങളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസം മന്ത്രാലയം ധൃതിപിടിച്ച് നടപ്പിലാക്കിയ ഒഎസ്എം (On-Screen Marking) ഡിജിറ്റൽ മൂല്യനിർണയ സംവിധാനം പൂർണ്ണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആദ്യമായി നടപ്പിലാക്കിയ ഈ സംവിധാനത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായതായും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഉത്തരക്കടലാസുകൾ മാറുക, പേജുകൾ കാണാതാവുക, മങ്ങിപ്പോവുക തുടങ്ങി കേന്ദ്രത്തിന്റെ പരീക്ഷണങ്ങൾ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇപ്പോൾ അപകടത്തിലാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടിയ സിബിഎസ്ഇ അധികൃതർക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ വക്കീൽ നോട്ടീസ് അയച്ചു. തങ്ങളുടെ കൈയക്ഷരമല്ലാത്ത ഉത്തരക്കടലാസുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതുൾപ്പെടെയുള്ള ഗുരുതരമായ സുരക്ഷാവീഴ്ചയാണ് വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പുറത്തുവന്നത്.
പ്രതിസന്ധി പരിഹരിക്കുമെന്നും തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറയുന്നുണ്ടെങ്കിലും അനാസ്ഥ കാണിച്ച ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. സിബിഎസ്ഇ യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും പരീക്ഷാ സീസണിൽ വിദ്യാർത്ഥികൾക്ക് നേരിട്ട മാനസിക പീഡനങ്ങൾക്ക് ആര് മറുപടി പറയുമെന്ന ചോദ്യം അവശേഷിക്കുന്നു. വരും ദിവസങ്ങളിൽ ഒഎസ്എം വീണ്ടും നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും തകരാറുകൾ പരിഹരിക്കുമെന്നും പറയുമ്പോഴും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പക്വതയില്ലാത്ത ഡിജിറ്റൽ പരീക്ഷണങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.