'ദേശീയ സുരക്ഷയിൽ മിണ്ടാൻ അനുവദിച്ചില്ല; സഭയിൽ തടയുന്നത് ബോധപൂർവം'; സ്പീക്കർക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, ഈ സംഭവം ഇന്ത്യൻ ജനാധിപത്യത്തിന് ഒരു കളങ്കമാണെന്ന് വിശേഷിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവേ, 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പരാമർശിക്കാൻ താൻ ഉദ്ദേശിച്ച മാഗസിൻ ലേഖനം സാക്ഷ്യപ്പെടുത്താൻ സ്പീക്കർ നിർദ്ദേശിച്ച കാര്യം രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. സഭയിൽ ഒരു രേഖ പരാമർശിക്കാൻ ആഗ്രഹിക്കുന്ന അംഗം അത് സാക്ഷ്യപ്പെടുത്തുകയും അതിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്ന ദീർഘകാല പാർലമെന്ററി കീഴ്‌വഴക്കം താൻ പൂർണ്ണമായും പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിൽ രേഖകൾ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞാൽ, സാധാരണഗതിയിൽ അത് ഉദ്ധരിക്കാനോ പരാമർശിക്കാനോ സ്പീക്കർ അംഗത്തെ അനുവദിക്കാറുണ്ട്. അതിനുശേഷം മറുപടി നൽകേണ്ടത് സർക്കാരാണ്, സ്പീക്കറുടെ പങ്ക് അവിടെ അവസാനിക്കുന്നു. എന്നാൽ ഇന്ന് തന്നെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞത് ഈ കീഴ്‌വഴക്കത്തിന്റെ ലംഘനം മാത്രമല്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ദേശീയ സുരക്ഷാ വിഷയങ്ങളിൽ സംസാരിക്കുന്നതിൽ നിന്ന് തന്നെ തടയാനുള്ള ബോധപൂർവമായ ശ്രമമാണെന്ന ഗുരുതരമായ ആശങ്കയ്ക്ക് ഇത് ഇടനൽകുന്നുവെന്നും രാഹുൽ എഴുതി.
ദേശീയ സുരക്ഷ രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗമായിരുന്നുവെന്നും അത് പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. സഭയുടെ നിഷ്പക്ഷനായ സംരക്ഷകൻ എന്ന നിലയിൽ, പ്രതിപക്ഷ നിരയിലുള്ളവർ ഉൾപ്പെടെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സ്പീക്കർക്ക് ഭരണഘടനാപരവും പാർലമെന്ററിപരവുമായ കടമയുണ്ടെന്ന് അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവിനും ഓരോ പാർലമെന്റ് അംഗത്തിനുമുള്ള സംസാരിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.