ചൂടിന് പിന്നാലെ ഇരുട്ടടിയും; വൈദ്യുതി പ്രതിസന്ധി രൂക്ഷം; ദീർഘകാല കരാറുകൾ റദ്ദാക്കിയത് വിനയായി

സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്നു. ഇതോടെ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗും വൈദ്യുതി നിയന്ത്രണവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നിലവിൽ ഔദ്യോഗികമായി ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രതിസന്ധി രൂക്ഷമായാൽ രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ നിയന്ത്രണം വേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ഉപഭോഗം കൂടുമ്പോൾ ലൈനുകൾക്കുണ്ടാകുന്ന സമ്മർദ്ദം ഒഴിവാക്കാനുള്ള സ്വാഭാവിക ക്രമീകരണം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.
വൈദ്യുതി പ്രതിസന്ധിക്ക് പിന്നിൽ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്. മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന കരാറുകൾ ഈ മാസം പകുതിയോടെ അവസാനിച്ചിരുന്നു. കരാറുകൾ തീരുന്ന മുറയ്ക്ക് പകരം സംവിധാനം കണ്ടെത്താൻ കെ.എസ്.ഇ.ബിക്ക് കഴിയാതിരുന്നത് വലിയ തിരിച്ചടിയായി. കൂടാതെ, യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ ക്രമക്കേടിന്റെ പേരിൽ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. പുതിയ ടെൻഡറുകളിൽ ഉയർന്ന വില വന്നതോടെ പുതിയ കരാറുകൾ ഒപ്പിടാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
'പവർകട്ടില്ലാത്ത കേരളം' എന്ന മുദ്രാവാക്യമുയർത്തി സർക്കാർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് പിന്നാലെ ഉണ്ടായ ഈ വൈദ്യുതി മുടക്കം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലാണ് ഇപ്പോൾ വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷ. മഴ പെയ്യുന്നതോടെ ചൂട് കുറയുകയും വൈദ്യുതി ഉപഭോഗത്തിൽ ഇടിവുണ്ടാവുകയും ചെയ്യുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എങ്കിലും, ശാശ്വതമായ പരിഹാരമില്ലാതെ താൽക്കാലിക ക്രമീകരണങ്ങളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.