'രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെച്ചു'; മോദി ട്രംപിന് മുന്നിൽ കവാത്ത് മറക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എം.പി

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പകരം അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സ്വന്തം രാജ്യത്തിന്റെ നിർണ്ണായകമായ ഒരു കരാർ മറ്റൊരു രാജ്യത്തിന്റെ തലവൻ പ്രഖ്യാപിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരം അടിയറവ് പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അപ്രിയ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പാർലമെന്റിൽ പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കാത്തത് എന്ത് തരം ജനാധിപത്യമാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ പക്കൽ ന്യായമായ മറുപടികൾ ഇല്ലാത്തതുകൊണ്ടാണ് ചോദ്യം ചോദിക്കുന്ന പ്രതിപക്ഷത്തെ ഒന്നടങ്കം നേരിടാൻ സർക്കാർ തുനിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കുകുത്തിയാക്കി രാജ്യത്തിന്റെ തന്ത്രപ്രധാനമായ നീക്കങ്ങൾ പ്രഖ്യാപിക്കുന്നത് ട്രംപാണെന്ന് പരിഹസിച്ച വേണുഗോപാൽ, ഇനി പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിന് എഴുതിക്കൊടുക്കാനുണ്ടോ എന്നും ചോദിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലുള്ള അഭിമാനം പണയം വെച്ച് ട്രംപിന് മുന്നിൽ കവാത്ത് മറക്കുന്ന മോദിക്ക് ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാൻ ഒരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഇതുപോലെ മറ്റൊരു രാജ്യത്തിന് മുന്നിൽ കീഴടങ്ങുന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.