"കടക്കാർ വാതിൽക്കൽ നിൽക്കുമ്പോൾ കൈയിൽ കാശുണ്ടെന്ന് പറയുന്ന അവസ്ഥ"; എൽഡിഎഫിന്റെ 6,000 കോടി വാദം പൊളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
എൽഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ ട്രഷറിയിൽ 6,000 കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളെ നിയമസഭയിൽ കണക്കുകൾ നിരത്തി നേരിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഭയിൽ ധവളപത്രം സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ കബളിപ്പിക്കാനായി സോഷ്യൽ മീഡിയയിലൂടെ ഇടതുപക്ഷം നടത്തുന്ന ഈ പ്രചാരണം തികച്ചും വ്യാജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് പടിയിറങ്ങുമ്പോൾ കേവലം 2,212 കോടി രൂപ മാത്രമാണ് യഥാർത്ഥത്തിൽ ബാക്കിയുണ്ടായിരുന്നതെന്നും, അവർ പടിയിറങ്ങിയ മെയ് 16-ന് ട്രഷറിയിൽ രണ്ടായിരം കോടിയോളം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനുശേഷമാണ് മറ്റ് ഗ്രാൻഡുകൾ വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇടതു സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയെ പരിഹസിക്കാൻ മുഖ്യമന്ത്രി സഭയിൽ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി: "നിയമസഭയിലെ ഒരു ജീവനക്കാരന് 50,000 രൂപ ശമ്പളം കിട്ടിയെന്ന് സങ്കൽപ്പിക്കുക. അയാൾ പലചരക്ക് കടയിലും പാലിനും പത്രത്തിനുമൊക്കെയായി ഒരുപാട് പണം കൊടുക്കാനുണ്ട്. എന്നാൽ, ഇയാൾ ഇവർക്കൊന്നും പണം കൊടുക്കാതെ 'എന്റെ കൈയിൽ 50,000 രൂപ ബാക്കിയുണ്ട്' എന്ന് പറഞ്ഞ് നടക്കുകയാണ്. കടക്കാർ വാതിൽക്കൽ വന്നുനിൽക്കുമ്പോൾ വാതിലടച്ചിട്ട് കൈയിൽ പണമുണ്ടെന്ന് പറയുന്ന ഇതേ അവസ്ഥയാണ് കഴിഞ്ഞ ഇടതു സർക്കാരിന്റേതും".
ഇടതുപക്ഷത്തിന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാംഗഡുവായ 1,982 കോടി രൂപ നൽകിയില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് 377 കോടി രൂപയും, സർക്കാർ ജീവനക്കാർക്ക് 21,000 കോടി രൂപയുടെ ഡിഎ കുടിശ്ശികയും നൽകാനുണ്ട്. കൂടാതെ പെൻഷൻകാർക്ക് 14,387 കോടി രൂപയും, വിലക്കയറ്റം തടയേണ്ട സപ്ലൈകോയ്ക്ക് 2,893 കോടി രൂപയും കുടിശ്ശിക വരുത്തി. കാരുണ്യ പദ്ധതിയിൽ 2,017 കോടിയും, മരുന്ന് വിതരണം മുടങ്ങുന്ന അവസ്ഥയിലാക്കി മെഡിക്കൽ സർവീസ് കോർപ്പറേഷന് 476 കോടി രൂപയും കൊടുക്കാനുണ്ട്. ഇത്രയും കടം വീട്ടാതെയാണ് സോഷ്യൽ മീഡിയയിൽ കഥകൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സർക്കാരും ഇന്നേവരെ അഭിമുഖീകരിക്കാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവസാനമായി അവതരിപ്പിച്ച ബജറ്റിൽ 35,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉണ്ടായിരുന്നത്. എന്നാൽ തങ്ങൾ അധികാരത്തിലെത്തി പരിശോധിച്ചപ്പോൾ ഇതിൽ 20,500 കോടി രൂപയും ഇല്ലാത്ത അവസ്ഥയാണ്. റവന്യൂ കമ്മി ഗ്രാൻഡ് കിട്ടുമെന്ന് പ്രതീക്ഷിച്ച് മുൻകൂട്ടി പ്ലാൻ തയ്യാറാക്കിയതാണ് ഈ വലിയ തിരിച്ചടിക്ക് കാരണം. എന്നാൽ 16-ാം ധനകാര്യ കമ്മീഷൻ ഈ ഗ്രാൻഡ് നിർത്തലാക്കി. ഇത്തരത്തിൽ യാതൊരു മുൻവിചാരവുമില്ലാതെ തയ്യാറാക്കിയ ബജറ്റ് കാരണം 35,000 കോടിയുടെ പ്ലാനിൽ 20,500 കോടി രൂപയുടെ കുറവാണ് നിലവിലുള്ളതെന്നും, ഇതാണ് സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.