കരുണയില്ലാത്ത സർക്കാർ; കാരുണ്യയില്‍ നിന്ന് പിന്മാറി സ്വകാര്യ ആശുപത്രികള്‍
Jaihind TV News Report
Jaihind TV Web Desk
June 26, 2020
1 min read
•
Updated: June 10, 2026
കാരുണ്യ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു. സർക്കാരില്‍ നിന്ന് വന്‍തുക കുടിശ്ശിക ആയതിനെത്തുടർന്നാണ് തീരുമാനം. ജൂലൈയിൽ ഒന്ന് മുതൽ പിന്മാറാനാണ് തീരുമാനം. 180 ആശുപത്രികളാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്.
190 കോടിയോളം രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് സർക്കാരിന് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ സംഘടന കത്ത് നല്‍കി. ജൂലൈ ഒന്ന് മുതൽ പുതിയ സ്‌കീം ആരംഭിക്കാൻ ഇരിക്കെയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കളുടെ തീരുമാനം. പുതിയ സ്കീമിന്‍റെ നിരക്കിൽ മാറ്റം വരുത്തണം എന്നും ഇവർ കത്തില്‍ ആവശ്യപ്പെടുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കളുടെ തീരുമാനം കാരുണ്യ പദ്ധതിയുടെ പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിക്കും.
കഴിഞ്ഞ ഡിസംബറിൽ സർക്കാർ സ്വാകാര്യ ആശുപത്രികളുമായി ചർച്ച നടത്തി കുടിശികയുടെ 30 ശതമാനം നൽകിയെങ്കിലും ബാക്കി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോട്ട് പോയതാണ് മാനേജ്‌മെന്റ്കൾക്ക് കടുത്ത നിലപാടിലേക്ക് പോയത്
100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു എന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. കാരുണ്യ ബെനവലന്‍റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്‍റെ ഉത്തരവിറങ്ങി ( ഉത്തരവ് നമ്പര്‍ എച്ച് 1/ 215/ 2020). തുടര്‍ന്ന് പദ്ധതി നേരെ ആരോഗ്യവകുപ്പിന്‍റെ കീഴിലേക്കു മാറ്റി. ധനവകുപ്പിന്‍റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്‍റെ തനതു ഫണ്ടില്‍ നിന്ന് ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്നു വ്യക്തം.
യുഡിഎഫിന്‍റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്‍റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ആശങ്കകളും നിരീക്ഷണങ്ങളും ശരിവയ്ക്കുന്നതാണ് ഇപ്പോഴുള്ള നീക്കം.
ആദ്യം കേന്ദ്രത്തിന്‍റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്‍കി. പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ് കാരുണ്യ പദ്ധതിയുമായി മുന്നോട്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ച് ആരോഗ്യവകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്‍റെ നീക്കം.
യുഡിഎഫ് സര്‍ക്കാരിന്‍റെ ധനമന്ത്രി കെ.എം. മാണിയുടെ പ്രത്യേക താല്‍പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്‍റ് ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്‍കിയത്. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അനായാസം രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്.
കാരുണ്യ ലോട്ടറി നടത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് അന്യ സംസ്ഥാന ലോട്ടറിയിലൂടെ പ്രതിവര്‍ഷം കടത്തിക്കൊണ്ടുപോയ 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലൂടെ കേരളം തിരിച്ചു പിടിക്കുകയും അത് ഏറ്റവും വലിയ ക്ഷേമപദ്ധതിക്ക് വിനിയോഗിക്കുകയുമാണ് ചെയ്ത്. 2011ല്‍ സംസ്ഥാന ലോട്ടറിയുടെ വിറ്റുവരവ് 557 കോടി രൂപയായിരുന്നത് 2015ല്‍ 5445 കോടി രൂപയായി കുതിച്ചുയര്‍ന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10