'പൂജിക്കാത്തവരെ ചുട്ടുകൊല്ലുന്ന ഹിരണ്യകശിപുവിനെയും നിലപാടില്‍ ഉറച്ചുനിന്ന പ്രഹ്ലാദനെയും ഓർക്കുന്നത് നല്ലത്': പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍
Jaihind TV News Report
Jaihind TV Web Desk
October 09, 2021
1 min read
•
Updated: June 18, 2026
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയതില്‍ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്ന ഹിരണ്യകശിപുവിന്‍റെ ഭീഷണിക്ക് മുന്നിലും നിലപാടില്‍ ഉറച്ചുനിന്ന പ്രഹ്ലാദനെ ഓര്‍ക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതുവരെ പദവികൾക്കു പുറകെ പോയിട്ടില്ലെന്നും പ്രസ്ഥാനം ഏല്‍പ്പിച്ച ചുമതലകള്‍ സമർപ്പണ മനോഭാവത്തോടെ നിര്‍വഹിച്ചെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു. തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശിപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശിപുവിനെയും ഓർക്കുന്നത് നല്ലതാണെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തി.
ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :
കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10