കൊളംബോയിൽ ക്രീസിലെത്തില്ലെന്ന് പാകിസ്ഥാൻ; വാശിയോടെ ഇന്ത്യയും; ടി20 ലോകകപ്പിലെ 'ഗ്ലാമർ പോരാട്ടം' വെള്ളത്തിലാകുമോ?

ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെച്ചൊല്ലി അനിശ്ചിതത്വം മുറുകുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും, ഷെഡ്യൂൾ പ്രകാരം മത്സരവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ ടീം കൊളംബോയിലെത്തുമെന്നും, മാച്ച് റഫറി മത്സരം ഔദ്യോഗികമായി ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തിൽ തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ മത്സരം ഉപേക്ഷിച്ചാല്‍ രണ്ട് പോയിന്‍റുകള്‍ സ്വാഭാവികമായും ഇന്ത്യ നേടും.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാനുള്ള വിവാദ തീരുമാനം പുറത്തുവന്നത്. ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിലുള്ള പ്രതിഷേധമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ടൂർണമെന്റ് പൂർണ്ണമായും ബഹിഷ്കരിക്കില്ലെന്നും ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെ പാകിസ്ഥാൻ കളിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.
സ്പോർട്സിന് പുറമെയുള്ള രാഷ്ട്രീയ-നയതന്ത്ര പ്രശ്നങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഏഷ്യ കപ്പിലെ സംഘർഷങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ നയതന്ത്ര വിള്ളലുകളും പാകിസ്ഥാന്റെ കടുത്ത നിലപാടിന് കാരണമായിട്ടുണ്ട്. ചിരവൈരികളുടെ പോരാട്ടം മുടങ്ങുന്നത് ലോകകപ്പിന്റെ ആവേശത്തെയും വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ഐസിസിയും ക്രിക്കറ്റ് പ്രേമികളും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.