സൂര്യൻ നെറുകയിൽ; സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്.
കേരളം അക്ഷരാർത്ഥത്തിൽ വേവുകയാണ്. പാലക്കാട് ജില്ലയിൽ ദീർഘകാല ശരാശരിയേക്കാൾ 3.3 ഡിഗ്രി സെൽഷ്യസ് അധികമായി രേഖപ്പെടുത്തി. ഇതോടെ ജില്ലയിലെ താപനില വീണ്ടും 40 ഡിഗ്രിയിലെത്തി. പുനലൂരിൽ 38 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. കണ്ണൂരിൽ മാത്രമാണ് ശരാശരി താപനിലയിൽ നേരിയ കുറവെങ്കിലും ഉള്ളത്. മറ്റെല്ലാ ജില്ലകളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്.
സൂര്യന്റെ സ്ഥാനം നിലവിൽ കേരളത്തിന് കൃത്യം മുകളിലാണെന്നതാണ് അന്തരീക്ഷോഷ്മാവ് കുതിച്ചുയരാൻ കാരണം. പകൽ മാത്രമല്ല, രാത്രിസമയത്തെ കടുത്ത ചൂട് ജനങ്ങളുടെ ഉറക്കത്തെയും സാരമായി ബാധിക്കുന്നു. വീടിനകത്ത് പോലും കാറ്റില്ലാത്ത അവസ്ഥ. ഒറ്റപ്പെട്ട വേനൽമഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും അത് ചൂടിന് ശമനം നൽകുമോ എന്ന് കാത്തിരുന്നു കാണണം.
ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗത്തിലും വലിയ വർദ്ധനവാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രി 5933 മെഗാവാട്ടാണ് ഉപഭോഗം രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്തെ പുതിയ റെക്കോർഡാണ്. മാർച്ച് 26-ന് രേഖപ്പെടുത്തിയ 5836 മെഗാവാട്ടിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്.ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം തിങ്കളാഴ്ച ഉപയോഗിച്ചത്. 2024 മേയ് മൂന്നിലെ 115.9845 ദശലക്ഷം യൂണിറ്റാണ് സർവകാല റെക്കാഡ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അതേസമയം, ആരോഗ്യപ്രശ്നങ്ങളും പടരുകയാണ്. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചർമ്മത്തിൽ ചൊറിഞ്ഞുപൊട്ടുന്നവരുടെയും കുരുക്കൾ വരുന്നവരുടെയും എണ്ണം വർദ്ധിച്ചുവരികയാണ്. ധാരാളം വെള്ളം കുടിക്കണമെന്നും വെയിലത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.