ഒരു വിരലിനേക്കാൾ വലിപ്പം, ലക്ഷക്കണക്കിന് രൂപ വില! ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ‘പാറ്റ വേട്ട’; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയയിൽ വൻ പാറ്റ വേട്ട. രാജ്യത്ത് അനധികൃതമായി വളർത്തിയ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയാണ് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ന്യൂ സൗത്ത് വെയിൽസിലെ ഒരു വാണിജ്യ ബ്രീഡറുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കരിഞ്ചന്തയിൽ ഏകദേശം 1,42,000 ഡോളർ (ഏകദേശം ഒരു കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന പാറ്റാക്കൂട്ടത്തെ കണ്ടെത്തിയത്.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമവിരുദ്ധ വിദേശ പ്രാണിവേട്ടയാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ മെയ് മാസം ന്യൂ സൗത്ത് വെയിൽസിലെ ബാത്തുർസ്റ്റിലാണ് റെയ്ഡ് നടന്നതെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥ വ്യതിയാന, ഊർജ്ജ, പരിസ്ഥിതി, ജല വകുപ്പ് വ്യക്തമാക്കി.
'മഡഗാസ്‌കർ ഹിസ്സിങ്' (Madagascar Hissing), 'ഡുബിയ' (Dubia) എന്നീ ഇനങ്ങളിൽപെട്ട വിദേശ പാറ്റകളെയാണ് റെയ്ഡിൽ പിടികൂടിയത്. ഇതിൽ മഡഗാസ്‌കർ ഇനത്തിൽപെട്ടവ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാറ്റകളാണ്. ഇവയ്ക്ക് 5 മുതൽ 8 സെന്റീമീറ്റർ വരെ നീളമുണ്ടാകും.അധികൃതർ പുറത്തുവിട്ട ചിത്രങ്ങളിൽ ഒരു മനുഷ്യവിരലിനേക്കാൾ വലിപ്പം ഈ പാറ്റകൾക്കുണ്ടെന്ന് വ്യക്തമാണ്. സാധാരണയായി ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന പാറ്റകൾക്ക് 2.3 മുതൽ 3.6 സെന്റീമീറ്റർ വരെ മാത്രമാണ് നീളമുണ്ടാകാറുള്ളത്.
ഓസ്‌ട്രേലിയയിൽ ഉരഗ വിഭാഗത്തിൽപ്പെട്ട ജീവികളെ (പാമ്പുകൾ, പല്ലികൾ മുതലായവ) വളർത്തുന്നവർ അവയ്ക്ക് തീറ്റയായി നൽകാനാണ് ഇത്തരം പാറ്റകളെ പ്രധാനമായും ഉപയോഗിക്കുന്നത്. വലിപ്പക്കൂടുതലുള്ളതിനാൽ കരിഞ്ചന്തയിൽ ഇവയ്ക്ക് വൻ ഡിമാന്റാണ്.എന്നാൽ, ഓസ്‌ട്രേലിയൻ നിയമപ്രകാരം മഡഗാസ്‌കർ ഹിസ്സിങ്, ഡുബിയ ഇനത്തിൽപെട്ട പാറ്റകളെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും വളർത്തുന്നതും വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
കൃത്യമായ പരിസ്ഥിതി ആഘാത പഠനങ്ങൾക്ക് വിധേയമാകാത്ത വിദേശ ജീവികളാണിവ. അതുകൊണ്ടുതന്നെ ഇവ പുറത്തുചാടിയാൽ ഓസ്‌ട്രേലിയൻ വന്യജീവികൾക്കും കൃഷിക്കും വൻ ദോഷമുണ്ടാക്കുമെന്നും പുതിയ രോഗങ്ങൾ പടരാൻ കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഫെഡറൽ നിയമപ്രകാരം ഇത്തരം പാറ്റകളെ കൈവശം വെക്കുന്നവർ കർശന ശിക്ഷാനടപടികൾ നേരിടേണ്ടിവരും. വിദേശയിനം പാറ്റകൾക്ക് പകരം വളർത്തുമൃഗങ്ങൾക്ക് തീറ്റയായി ഓസ്‌ട്രേലിയയിൽ തദ്ദേശീയമായി കാണപ്പെടുന്ന വിട്ടിലുകളെയോ തടി പാറ്റകളെയോ (Wood Roaches) ഉപയോഗിക്കാനാണ് മൃഗസ്നേഹികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.