വേനലിൽ കുളങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക! അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത
സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശുദ്ധമല്ലാത്ത ജലസ്രോതസ്സുകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കൂടാതെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയതായും മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളുമായി എത്തുന്നവരിൽ അമീബിക് സാധ്യതകൾ കൂടി പരിശോധിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?
വെള്ളത്തിൽ കാണപ്പെടുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നീ സൂക്ഷ്മജീവികളാണ് ഈ രോഗത്തിന് കാരണം. ചൂടേറിയ തടാകങ്ങൾ, മലിനമായ കുളങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയിൽ ഇവ കാണപ്പെടാൻ സാധ്യതയുണ്ട്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്ക് മുറിവുകളിലൂടെയും അക്കാന്തമീബ ബാധിക്കാൻ സാധ്യതയുണ്ട്.
പ്രധാന രോഗലക്ഷണങ്ങൾ:
- തീവ്രമായ പനിയും പെട്ടെന്നുണ്ടാകുന്ന തലവേദനയും.
- ഛർദ്ദി, കഴുത്തുവേദന, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്.
- ബോധക്ഷയം, വിഭ്രാന്തി തുടങ്ങിയവ.
പ്രധാന പ്രതിരോധ മാർഗങ്ങൾ:
- ജലാശയങ്ങൾ: നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ കുളങ്ങളിലും തടാകങ്ങളിലും കുളിക്കുന്നതും മുങ്ങുന്നതും ഒഴിവാക്കുക.
- നീന്തുമ്പോൾ ശ്രദ്ധിക്കാൻ: തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നോസ് ക്ലിപ്പുകൾ ഉപയോഗിക്കുകയോ മൂക്ക് വിരലുകൾ കൊണ്ട് മൂടുകയോ ചെയ്യുക.
- ശുദ്ധീകരണം: കിണറുകളും ടാങ്കുകളും നീന്തൽക്കുളങ്ങളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. വാട്ടർ തീം പാർക്കുകൾ ക്ലോറിനേഷൻ രജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കണം.
- മറ്റ് മുൻകരുതലുകൾ: തിളപ്പിക്കാത്ത വെള്ളം ഒരു കാരണവശാലും മൂക്കിൽ ഒഴിക്കരുത്. സ്പ്രിംഗ്ലറുകളിൽ നിന്നും ഹോസുകളിൽ നിന്നുമുള്ള വെള്ളം നേരിട്ട് മൂക്കിലേക്ക് പതിക്കാതെ നോക്കണം.
- മുറിവുകൾ ഉള്ളവർ: പ്രതിരോധശേഷി കുറഞ്ഞവർ വ്രണങ്ങൾ കഴുകാൻ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.