'സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസിന് വേണ്ടി'; ബ്രൂവറി അഴിമതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി വി.ഡി.സതീശന്‍
Jaihind TV News Report
Jaihind TV Web Desk
January 30, 2025
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് എക്‌സൈസ് മന്ത്രി ഇന്നലെ മറുപടി നല്‍കി. രഹസ്യ രേഖയാണെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ഹാജരാക്കിയ മന്ത്രിസഭ യോഗത്തിന്‍റെ കുറിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതാണെന്നാണ് മന്ത്രി പറഞ്ഞത്. 'അത് രഹസ്യരേഖയാണെന്ന് പറഞ്ഞിട്ടില്ല. ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രം അറിഞ്ഞു കൊണ്ടാണ് കമ്പനിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ആ ആരോപണം തെളിയിക്കാനാണ് മന്ത്രിസഭ നോട്ട് ഹാജരാക്കിയത്. അതിനേക്കാള്‍ വലിയ എന്ത് തെളിവാണുള്ളത്. അത് വ്യാജരേഖയാണെന്നും മന്ത്രി പറഞ്ഞിട്ടില്ല' എന്ന് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
സുതാര്യമായല്ല അനുമതിയെന്നതാണ് രണ്ടാമത്തെ ആരോപണം. 2023-ല്‍ മദ്യ നയം മാറിയതിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നും മദ്യ നയം മാറിയത് ആരും അറിഞ്ഞില്ലെന്നു പ്രതിപക്ഷം പറഞ്ഞെുവെന്നു മന്ത്രി പറഞ്ഞു. മദ്യ നയം മാറിയത് ആരും അറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. മാറിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തില്‍ മദ്യശാല അനുവദിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. കേരളത്തിലെയും പാലക്കാട്ടെയും ഡിസ്റ്റിലറികള്‍ അറിയാത്ത കാര്യമാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അറിഞ്ഞത്. ആരുടെയും അപേക്ഷ വാങ്ങാതെ ഈ കമ്പനിയുടേത് മാത്രം വാങ്ങി രഹസ്യമായി നടപടിക്രമങ്ങളുമായി മുന്നോട്ടു പോയി. മദ്യ നയം മാറുന്നതിന് മുന്‍പെ ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയല്ലോ. മദ്യ നയം മാറുമെന്ന് അവര്‍ നേരത്തെ എങ്ങനെ അറിഞ്ഞു. അപ്പോള്‍ ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റി അവര്‍ക്ക് മദ്യ നിര്‍മ്മാണ ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്.
ഡല്‍ഹി മദ്യ നയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണ് ഈ കമ്പനി. ആ കമ്പനിയെയാണ് സര്‍ക്കാര്‍ ഉത്തരവിലും മന്ത്രിയും പ്രകീര്‍ത്തിക്കുന്നത്. കമ്പനിയുടെ വക്താവിനെ പോലെയാണ് മന്ത്രി സംസാരിക്കുന്നത്. അതേസമയം കമ്പനി ഇതുവരെ വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. കാരണം കമ്പനിയേക്കാള്‍ വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രിയാണ്. ഡല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ? എവിടെയാണ് അവര്‍ താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്ക്. ഒയാസിസ് മദ്യ കമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും. ഒരുപാട് ദുരൂഹമായ ഇടപാടുകളാണ് നടന്നത്. പ്രതിപക്ഷത്തെ മാത്രമല്ല ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. അവരെല്ലാം പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പൂട്ടിക്കാനുള്ള സമരത്തില്‍ പങ്കെടുത്തവരാണ്. സുതാര്യമാകേണ്ട പദ്ധതി സ്വകാര്യമായാണ് മന്ത്രി കൊണ്ടു വന്നത്. ഇന്നലെ മന്ത്രി പറഞ്ഞതൊന്നുമല്ല ഞങ്ങളുടെ ആരോപണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. കമ്പനി സ്ഥലം വാങ്ങിയ ശേഷമാണ് മദ്യ നയം മാറ്റിയത്. ഒരു കാരണവശാലും ഈ അഴിമതി അനുവദിക്കില്ല. കമ്പനിയെ പ്രവര്‍ത്തിക്കാനും അനുവദിക്കില്ല. പോകുന്ന പോക്കില്‍ എല്ലാം തൂത്തുവാരി കൊണ്ടു പോകുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം' മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10