Logo
Sat, Jul 04, 2026 • 06:08 PM
LIVE TV
Watch

No business videos available

No Middle East videos available

എക്‌സൈസ് മന്ത്രി രാജേഷ് മദ്യക്കമ്പനിയുടെ വക്താവിനെപ്പോലെ സംസാരിക്കുന്നു : രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 20, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

എക്‌സൈസ് മന്ത്രി രാജേഷ് മദ്യക്കമ്പനിയുടെ വക്താവിനെപ്പോലെ സംസാരിക്കുന്നു : രമേശ് ചെന്നിത്തല
പാലക്കാട് എലപ്പുള്ളിയില്‍ ഡിസ്റ്റിലറി തുടങ്ങുന്നതിനെതിരെ ഇന്നലെ വരെ ശക്തമായ നിലപാട് എടുത്ത സിപിഐ, ആര്‍ജെഡി തുടങ്ങിയ എല്‍ഡിഎഫ് ഘടകകക്ഷികള്‍ ബുധനാഴ്ച വൈകിട്ടോടെ നിലപാട് മാറ്റിയിരിക്കുകയാണ്. എല്‍ഡിഎഫ് യോഗത്തില്‍ ഇതേക്കുറിച്ച് ഒരക്ഷരം ഈ പാര്‍ട്ടികള്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ അതിതീവ്ര നിലപാട് എടുത്തവര്‍ക്കാണ് ഈ മാറ്റം വന്നിരിക്കുന്നത്. ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ശക്തി ഈ സംഭവത്തോടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല എംഎല്‍ എ ആരോപിച്ചു. സിപിഎമ്മിന്റെ പ്രത്യേക താല്‍പര്യത്തിന്റ കാരണവും നമുക്ക് ഇതുവഴി വ്യക്തമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കും. എതിര്‍ത്തു തോല്‍പിക്കും. കേരളത്തില്‍ മദ്യക്കമ്പനികളെ കൊണ്ടു വന്ന് വന്‍തുക തട്ടാന്‍ സിപിഎമ്മിന്റെ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2018 ല്‍ ഈ ശ്രമം ഞങ്ങള്‍ ചെറുത്തു തോല്‍പിച്ചതാണ്. അന്ന് കേരളത്തില്‍ നിരവധി ഡിസ്റ്റിലറി /ബ്രുവറികള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയതും അന്ന് പ്രതിപക്ഷനേതാവായിരുന്ന എന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നടങ്കം ആ ശ്രമം തകര്‍ത്തതും കേരളം മറന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. ഡല്‍ഹി മദ്യക്കേസില്‍ പെട്ട കമ്പനിയാണ് ഒയാസിസ്. അതിനെയാണ് സിപിഎം ഇവിടെ ആനയിച്ചു കൊണ്ടു വന്നിരിക്കുന്നത്. അഴിമതിക്കേസുകളില്‍ കറുത്ത ചരിത്രമുള്ള കമ്പനിയാണിവര്‍. അവര്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ എന്ന വ്യാജേനെയാണ് ഇവിടെ സ്ഥലം വാങ്ങിയത്. അവിടെയാണ് ഇപ്പോള്‍ ഡിസ്റ്റിലറി തുടങ്ങുന്നുത്. ചുരുക്കത്തില്‍ വളരെ മുന്‍കൂട്ടി കൃത്യമായി പ്ളാന്‍ ചെയ്തുള്ള വരവാണ്. അവര്‍ അപേക്ഷ കൊടുത്ത ശേഷമാണ് ആ അപേക്ഷയ്ക്ക് അനുസൃതമായി മദ്യനയം കേരള സര്‍ക്കാര്‍ പൊളിച്ചെഴുതിയത്. എന്തു കൊണ്ടാണ് സര്‍ക്കാരിന്റെ ഒരു പോളിസി തന്നെ ഒരു കമ്പനിയുടെ അപേക്ഷയ്ക്ക് അനുസൃതമായി പൊളിച്ചെഴുതുന്നത് എന്നതിന്റെ കാരണം അധികം ആലോചിച്ചു ബുദ്ധിമുട്ടേണ്ടതില്ല. ചെന്നിത്തല ആരോപിച്ചു. ഈ വിഷയം ഘടകകക്ഷികള്‍ അറിയാതെയാണ് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി പ്രത്യക്ഷപ്പെട്ടത്. മറ്റെല്ലാ വകുപ്പുമായും ആലോചിച്ചു എന്നായിരുന്നു മന്ത്രി രാജേഷിന്റെ വാദം. എന്നാല്‍ ഒരു വകുപ്പും അറിഞ്ഞിരുന്നില്ലെന്ന് സര്‍ക്കാരിന്റെ തന്നെ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വ്യവസായം വരുന്നതായതു കൊണ്ട് വ്യവസായ വകുപ്പുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. അതുപോലും ഉണ്ടായില്ല. ജലവകുപ്പുമായും ആലോചിച്ചിട്ടില്ല. മന്ത്രിസഭയെ പൂര്‍ണമായും ഹൈജാക്ക് ചെയ്താണ് ഒയാസിസിന്റെ പ്രൊപ്പോസല്‍ പാസാക്കിയിരിക്കുന്നത്. മറ്റൊരു വകുപ്പുമായും കൂടി ആലോചിച്ചിട്ടില്ല എന്നു വിവരാവകാശപ്രകാരം ലഭിച്ച കാബിനറ്റ് നോട്ടില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും മന്ത്രി ഈ വിഷയത്തില്‍ കളവ് ആവര്‍ത്തിക്കുകയാണ്. എല്ലാവരും കൂടിയാലോചിച്ചാണ് എന്നാണ് മന്ത്രി പറയുന്നത്. ഈ കളവ് പറച്ചില്‍ സത്യപ്രതിജ്ഞാലംഘനമാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി മന്ത്രിസഭയില്‍ തുടരാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മദ്യക്കമ്പനിയായ ഒയാസിസിന്റെ വക്താവിനെപ്പോലെ ആണ് കേരളത്തിലെ എക്‌സൈസ് മന്ത്രി സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളജനതയുടെ മുഖത്തു നോക്കി പച്ചക്കള്ളം പറയാന്‍ യാതൊരു ലജ്ജയുമില്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായാണ് ഡിസ്റ്റിലറിക്കു അനുമതി നല്‍കിയത് എന്നായിരുന്നു ഇതുവരെ വാദം. എന്നാല്‍ ഇതാണ് ഉദ്ദേശമെങ്കില്‍, വ്യവസായ നയത്തിന്റെ ഭാഗമാണെങ്കില്‍ ചുരുങ്ങിയ പക്ഷം വ്യവസായ വകുപ്പുമായിട്ടെങ്കിലും കൂടിയാലോചിക്കേണ്ടതുണ്ട്. ഇത്തരം കൂടിയാലോചനകള്‍ ഒന്നും നടന്നിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയേറെ വെള്ളത്തിന്റെ ഉപയോഗം വരുന്ന സ്ഥിതിക്ക് ജലവിഭവ വകുപ്പ് മന്ത്രിയും ഫയല്‍ കാണേണ്ടതാണ്. റൂള്‍ ഓഫ് പ്രൊസീജ്യറും റൂള്‍സ് ഓഫ് ബിസിനസും കാറ്റില്‍ പറത്തിയാണ് ഇവിടെ ഈ അനധികൃത തീരുമാനം എടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇ കമ്പനിക്ക്് അനുമതി നല്‍കിയത്. ഈ കമ്പനിയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്....? എങ്ങനെയാണ് തെരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് മറ്റൊരു കമ്പനിയും ഡിസ്റ്റിലറിക്കായി വരാതിരുന്നത്. ഏതെങ്കിലും കമ്പനികളില്‍ നിന്ന് സമാന അപേക്ഷ ലഭിച്ചിട്ടുണ്ടോ...? ഈ കമ്പനിയുടെ കയ്യില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്‌സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. മറ്റൊരു കമ്പനിക്കും അവസരം നല്‍കാതെ, ഒരു കമ്പനിയെ മാത്രം ക്ഷണിച്ചു വരുത്തി എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ENA ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. 2018 ലെ ബ്രൂവറി/ഡിസ്റ്റിലറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നാളിതുവരെയായി പുറത്തുവിട്ടിട്ടില്ല. അതില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. പുതിയ ഡിസ്റ്റിലറികള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ പാടില്ല എന്നു ആ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നതു കൊണ്ടാണ് ഇതുവരെ അത് വെളിച്ചം കാണിക്കാത്തത്. അത് പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാത്രമല്ല പുതുതായി ഡിസ്റ്റലറികള്‍ തുടങ്ങുന്നതിനെതിരെ 1999 ല്‍ ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡറും പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിയമപരമായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാ പഠനങ്ങളെയും ശുപാര്‍ശകളെയും മറി കടന്ന് മന്ത്രിസഭ ഇത്തരത്തില്‍ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. ഇത് സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണ്. രഹസ്യമായി മന്ത്രിസഭായോഗത്തില്‍ വിഷയം കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. (കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടോ എന്നൊക്കെയാണ് സിപിഎമ്മിന്റെ ചോദ്യം. ബാങ്ക് ഡ്രാഫ്റ്റ് വഴിയോ ജി പേ വഴിയോ അല്ല കൈക്കൂലി നല്‍കുന്നത്, അതിന്റ രേഖകള്‍ ഹാജരാക്കാന്‍. കൈക്കൂലി നല്‍കിയതിന്റെ തെളിവുകള്‍ മുഴുവന്‍ തേച്ചുമാച്ചു കളയാന്‍ സിപിഎമ്മിന് നിഷ്പ്രയാസം സാധിക്കും. അപ്പോഴാണ് നമ്മള്‍ സാഹചര്യ തെളിവുകള്‍ നോക്കേണ്ടത്. ഞാന്‍ തൊട്ടു മുമ്പില്‍ പറഞ്ഞ ഓരോ വസ്തുതയും നോക്കുക, സ്ഥലം വാങ്ങിയത്, മദ്യനയം തിരുത്തിയത്, മറ്റു വകുപ്പുകള്‍ അറിയാതിരുന്നത്, കമ്പനിയുടെ കൈക്കൂലി ചരിത്രം - ഇതെല്ലാം മുന്നോട്ടു വെക്കുന്ന അഴിമതിയുടെ വലിയൊരു ചിത്രം നമുക്കു മുന്നില്‍ തെളിഞ്ഞു നില്‍ക്കുകയാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10